പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മെസ്സിയെ എത്തിക്കുന്നതിന്റെ പേരിൽ നടന്നത് കോടികളുടെ തട്ടിപ്പ്; ഗുരുതര ചട്ടലംഘനം

 


തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുമെന്നതിന്റെ പേരിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്നത് കോടികളുടെ തട്ടിപ്പും ചട്ടലംഘനവുമെന്ന് റിപ്പോർട്. സ്‌പോൺസറെ തിരഞ്ഞെടുത്തതിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ല. ചട്ടങ്ങൾ മറികടന്നുള്ള അതിവേഗ നീക്കങ്ങളാണ് ഇക്കാര്യത്തിൽ നടന്നതെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.


കായികവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടിലാണ് ഗുരുതര ചട്ടലംഘനം നടന്നതായുള്ള വിവരങ്ങൾ അടങ്ങിയിട്ടുള്ളത്. അർജന്റീന ടീം കേരളത്തിലേക്ക് വരും എന്ന വാഗ്‌ദാനം ആധികാരിക രേഖകൾ ഇല്ലാതെയാണെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.


അർജന്റീന ടീം കേരളത്തിൽ കളിക്കണമെങ്കിൽ ഫിഫ രജിസ്‌ട്രേഷൻ ഉൾപ്പടെ നിർബന്ധമാണ്. എന്നാൽ, ഫിഫ അംഗീകാരമോ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷന്റെ അനുമതിയോ ഒന്നും ഇല്ലാതെയാണ് വാഗ്‌ദാനം നൽകുന്നതിലേക്ക് കമ്പനിയും സർക്കാരും ഉൾപ്പടെ നീങ്ങിയത്. കൂടാതെ, അന്താരാഷ്‌ട്ര കരാർ ഉൾപ്പടെയുള്ള ലംഘനങ്ങളും ഉണ്ടായിട്ടുണ്ട്.


ചട്ടങ്ങൾ മറികടന്നാണ് സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ്‌ കമ്പനിയെ സർക്കാർ തീരുമാനിച്ചത്. അർജന്റീന ഫുട്‍ബോൾ അസോസിയേഷന് (എഎഫ്എ) ഒന്നരക്കോടി യുഎസ് ഡോളർ (അന്നത്തെ മൂല്യം 126 കോടി രൂപ) നൽകിയെന്ന് സ്‌പോൺസർ കമ്പനി അവകാശപ്പെടുമ്പോൾ, പണം അയച്ചതിന്റെയോ ടീം കൈപ്പറ്റിയതിന്റെയോ ഒരു രേഖയുമില്ല.

എഎഫ്എയും സംസ്‌ഥാന സർക്കാരും തമ്മിൽ കരാർ ഒപ്പുവെച്ചതിന്റെയോ സ്‌പോൺസറും സർക്കാരും തമ്മിൽ കരാർ ഉള്ളതിന്റെയോ പോലും രേഖകൾ ഇല്ല. റിപ്പോർട്ടർ കമ്പനിക്ക് വേണ്ടി സർക്കാർ സംവിധാനം ദുരൂപയോഗം ചെയ്‌തു. മുൻകായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ ആണ് എല്ലാം തീരുമാനിച്ചത്. മന്ത്രി നടപടിക്രമം പാലിച്ചില്ലെന്നും എല്ലാം കത്ത് ഇടപാടുകളിലൂടെ നടത്തിയത് മന്ത്രി നേരിട്ടാണെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.

തട്ടിപ്പിൽ ഉൾപ്പെട്ടവർക്കെതിരെ വിശദ അന്വേഷണവും മുൻ മന്ത്രിയുടെ യാത്രകളും മെയിലുകളും അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. വിദേശനാണ്യ വിനിമയ ചട്ടലംഘനം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയിൽ വിജിലൻസ്, കേന്ദ്ര ഏജൻസി അന്വേഷണങ്ങൾ കൂടി ശുപാർശ ചെയ്യുന്ന റിപ്പോർട്ടാണ് കായികവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് മന്ത്രി ഒജെ ജനീഷിന് നൽകിയത്. റിപ്പോർട് തുടർ നടപടികൾക്കായി മുഖ്യമന്ത്രിക്ക് കൈമാറി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.