ഇത്തവണത്തെ ഓണാവധിക്കാലത്ത് വരുമാനത്തില്‍ നേട്ടം കൊയ്ത് കെ.എസ്.ആർ.ടി.സി. ചതയം ദിനത്തില്‍ മാത്രം 8.07 കോടി രൂപയുടെ റെക്കോഡ് കളക്ഷനാണ് കെ.എസ്.ആർ.ടി.സി നേടിയതെന്ന് അധികൃതർ വാർത്താക്കുറിപ്പില്‍ അറിയിച്ചു.കാര്യക്ഷമമായി സർവീസുകള്‍ ആസൂത്രണം ചെയ്തതും അധികമായി നിരത്തിലിറക്കിയ സ്പെഷ്യല്‍ സർവീസുകളുമാണ് കോർപ്പറേഷന് ചരിത്ര നേട്ടം സമ്മാനിച്ചതെന്ന് വാർത്താക്കുറിപ്പില്‍ പറയുന്നു.
ചതയം ദിനത്തില്‍ 3787 ബസുകള്‍ സർവീസ് നടത്തുകയും 12.78 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച് 22,02,992 യാത്രക്കാർക്ക് യാത്രാസൗകര്യം ഒരുക്കുകയും ചെയ്തു. ആകെ വരുമാനത്തില്‍ 2.30 കോടി രൂപ സ്ത്രീകള്‍ക്കുള്ള പ്രിയദർശിനി സൗജന്യടിക്കറ്റ് പദ്ധതി വഴിയാണ് ലഭിച്ചതെന്നും കോർപ്പറേഷൻ വ്യക്തമാക്കി. ഉത്രാട ദിനത്തില്‍ 21,45,267 പേർ യാത്ര ചെയ്തപ്പോള്‍ 7,88,69,459 രൂപ വരുമാനമായി ലഭിച്ചു. ഇതില്‍ പ്രിയദർശിനി പദ്ധതി വഴിയുള്ള 2,04,31,007 രൂപയും ഉള്‍പ്പെടുന്നു.തിരുവോണ ദിനത്തില്‍ 2,597 ബസുകള്‍ സർവീസ് നടത്തി. 12,95,172 യാത്രക്കാരില്‍ നിന്നായി 4,77,14,150 രൂപയാണ് അന്ന് ലഭിച്ചത്. കഴിഞ്ഞ വർഷം തിരുവോണത്തിന് 9,52,396 യാത്രക്കാരും 4.74 കോടി രൂപയുമായിരുന്നു കളക്ഷൻ. അവിട്ടം ദിനത്തില്‍ 3,490 ബസുകള്‍ സർവീസ് നടത്തിയപ്പോള്‍ 19,91,846 യാത്രക്കാരില്‍ നിന്നായി 7,01,71,004 രൂപ വരുമാനം ലഭിച്ചു. കഴിഞ്ഞ വർഷം ഇതേ ദിവസം ഇത് 17.81 ലക്ഷം യാത്രക്കാരും 6.15 കോടി രൂപയുമായിരുന്നു. തിരക്ക് ഫലപ്രദമായി കൈകാര്യം ചെയ്യാൻ സാധിച്ചത് പൊതുഗതാഗത സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം കൂടുതല്‍ ശക്തമാക്കിയതായും കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.

