കണ്ണൂര്‍: അഴീക്കോട് നുച്ചിത്തോട് ആയങ്കി ഹൗസില്‍ അര്‍ജുൻ ആയങ്കിക്ക് (29) എതിരെ കാപ്പ ചുമത്തി ഉത്തരവായി.
ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ സമര്‍പ്പിച്ച ശുപാര്‍ശ ജില്ലാ കലക്ടര്‍ പി വിഷണുരാജ് അംഗീകരിച്ചു.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ 9 ക്രമിനില്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ സമൂഹത്തിന് ഭീഷണി ആണെന്നും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതി ജാമ്യം ലഭിച്ചാല്‍ തുടര്‍ന്നും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ അത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം അനുസരിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
ഉത്തരവ് ഉടന്‍ നടപ്പില്‍ വരുത്തി ഇയാളെ അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാക്കുന്നതിനുള്ള നടപടികള്‍ക്ക് സിറ്റി പോലിസ് കമ്മീഷണര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

