തിരുവനന്തപുരം: ചേന്തിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം തടഞ്ഞുനിർത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.ഡിസിസി അംഗമായ ചേന്തി അനിലിനെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളെ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇന്ന് രാവിലെ 11 മണിയോടെ കോടതിയില്‍ ഹാജരാക്കും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസപ്പെടുത്തല്‍, അന്യായമായി തടഞ്ഞുവയ്‌ക്കല്‍, അപമാര്യാദയായി പെരുമാറല്‍, ഗതാഗതം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.
ഇന്നലെ ചേന്തിയില്‍ നടക്കാനിരുന്ന ചതയദിന പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇയാള്‍ വാഹനവ്യൂഹം തടഞ്ഞത്. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയില്‍ പങ്കെടുക്കാൻ പോകുന്നതിനിടെ കോണ്‍ഗ്രസ് ജില്ലാ നേതാവായ ചേന്തി അനിലിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയുടെ വാഹനം തടയുകയായിരുന്നു. മുഖ്യമന്ത്രി കാറില്‍ നിന്നിറങ്ങി എന്താണ് സംഭവമെന്ന് ചോദിച്ചു. 'എന്താ പ്രശ്‌നം എന്താ? മര്യാദയ്ക്ക് സംസാരിച്ചോളണം' എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ 'മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കില്‍ എന്ത് ചെയ്യും?' എന്നായിരുന്നു ചേന്തി അനിലിന്റെ മറുചോദ്യം.അതേസമയം, ചേന്തിയിലെ ചതയ ദിന പരിപാടിയില്‍ പങ്കെടുക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി സമ്മതിച്ചതാണെന്നാണ് അനില്‍ അവകാശപ്പെടുന്നത്. അവസാനനിമിഷം വരെ അദ്ദേഹം വരുമെന്ന് പറഞ്ഞു. ഇന്നലെ പൊലീസ് ഉദ്യോഗസ്ഥരെത്തി പരിശോധനയും നടത്തി. എന്നാല്‍, ഉള്ളൂരിലെ കല്യാണ വീട്ടിലെത്തിയ മുഖ്യമന്ത്രി ചേന്തിയിലെ പരിപാടിയില്‍ എത്തിയില്ല. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് കൈകാണിച്ചപ്പോള്‍ അദ്ദേഹം പുറത്തിറങ്ങി ക്ഷുഭിതനായാണ് സംസാരിച്ചത്. സംഘാടകർക്കൊപ്പമുണ്ടായിരുന്ന പീതാംബരക്കുറുപ്പിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുമാറ്റിയെന്നും ചേന്തി അനില്‍ പറഞ്ഞു.

