തളിപ്പറമ്പ്: നടുവിൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ മണക്കടവ് ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തി 11,46,100 രൂപ തട്ടിയെടുത്ത കേസിൽ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജെ. ശ്രീജയാണ് പ്രതികളെ റിമാൻഡ് ചെയ്തത്.
കേസിലെ രണ്ടും മൂന്നും പ്രതികളായ മടിക്കേരി സ്വദേശി മുഹമ്മദ് റിസ്വാൻ, കൊണ്ടോട്ടി കുമ്മിണിപ്പാറയിലെ കെ.പി. നവാസ് എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. ഉളിക്കൽ വട്ടിയാംതോടിലെ ഇ.ജെ. നിധിനാണ് കേസിലെ ഒന്നാം പ്രതി. മറ്റൊരു കേസിൽ നേരത്തെ റിമാൻഡിലായിരുന്ന പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങിയതിന് ശേഷമാണ് വീണ്ടും റിമാൻഡ് ചെയ്തത്.
ജൂൺ ആറിന് 24.8 ഗ്രാം, ജൂൺ 12-ന് 49.05 ഗ്രാം, കൂടാതെ മറ്റൊരു 39 ഗ്രാം എന്നിങ്ങനെ വ്യാജ സ്വർണ്ണം പണയം വെച്ചാണ് ഇവർ ബാങ്കിൽ നിന്നും പണം തട്ടിയെടുത്തത്. ആലക്കോട് പോലീസാണ് കേസ് അന്വേഷിക്കുന്നത്.

