സ്വന്തം വിവാഹച്ചടങ്ങുകളുടെ തിരക്കിനിടയിലും ഡോക്‌ടർ എന്ന ഉത്തരവാദിത്തം മറക്കാതെ, ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട യുവതിക്ക് ആവശ്യമായ ചികിൽസ ഉറപ്പാക്കി ഡോ. ഷിറിൻ സുബൈർ. കണ്ണൂർ പാനൂരിലാണ് സംഭവം.
ഡോക്‌ടറായ ഷിറിന്റെ വിവാഹച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് വിവാഹത്തിൽ പങ്കെടുക്കാനെത്തിയ യുവതിക്ക് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടത്. ഇത് കണ്ട് ഓടിയെത്തിയ ഷെറിൻ യുവതിയെ പരിശോധിച്ച് ആവശ്യമായ ചികിൽസയും നിർദ്ദേശവും നൽകുകയായിരുന്നു.
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിലും ഡോക്‌ടറെന്ന നിലയിലെ തന്റെ ഉത്തരവാദിത്തം നിറവേറ്റാനായതിൽ അതീവ സന്തോഷത്തിലാണ് ഷിറിൻ. ഈ പ്രവൃത്തിയെ ബന്ധുക്കളും സുഹൃത്തുക്കളും പ്രശംസിക്കുകയും ചെയ്‌തു. ഷിറിന്റെ മാതൃകാപരമായ ഇടപെടൽ സാമൂഹിക മാദ്ധ്യമങ്ങളിലും കൈയ്യടി നേടി. പികെ സുബൈറിന്റെയും പാനൂർ നഗരസഭാ കൗൺസിലർ ഷീനയുടെയും മകളാണ് ഷിറിൻ.

