ന്യൂഡൽഹി:മുതിർന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും സംരക്ഷണമുറപ്പാക്കാൻ മക്കളെ സ്വത്തിൽ നിന്ന് നിന്നൊഴിപ്പിക്കാൻ ആവശ്യമെങ്കിൽ വയോജന ട്രിബ്യൂണലിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ പി.എസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.
വാർധക്യത്തിൽ അവഗണന, അരക്ഷിതാവസ്ഥ, അപമാനം എന്നിവയുണ്ടാവുന്നത് ഒഴിവാക്കാനാണ് 2007ൽ നിയമം കൊണ്ടുവന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവശം അടക്കമുള്ള ഭരണഘടനാ തത്വങ്ങൾ പരിഗണിച്ചുവേണം നിയമത്തെ വ്യാഖ്യാനിക്കാൻ. മുതിർന്നവർക്ക് നൽകുന്ന അന്തസ്സിലും ബഹുമാനത്തിലും സുരക്ഷയിലുമാണ് പരിഷ്‌കൃത സമൂഹത്തിന്റെ അളവുകോലെന്നും സുപ്രീം കോടതി വ്യക്തമാക്കി."
ഉത്തർപ്രദേശുകാരനായ രവികാന്ത് ഗുപ്ത തന്റെ 81 വയസ്സുകാരിയായ മാതാവിന്റെ സംരക്ഷണത്തിനായി സ്വന്തം മകനുമായി നടത്തിയ കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. രവികാന്ത് വാങ്ങിയ വീട്ടിലാണ് മകനും കുടുംബവും വൃദ്ധമാതാവും താമസിച്ചിരുന്നത്. എന്നാൽ, കൊച്ചുമകനും ഭാര്യയും ചേർന്ന് മുത്തശ്ശിയെ ബലംപ്രയോഗിച്ചു മാറ്റി ഓൾഡ് ഏജ് ഹോമിലാക്കി. ഇതിനെതിരെ സബ് ഡിവിഷണൽ മജിസ്‌ട്രേട്ട് അധ്യക്ഷനായ മെയിന്റനൻസ് ട്രൈബ്യൂണലിനെ രവികാന്ത് സമീപിച്ചിരുന്നു.
മകനെയും കുടുംബത്തെയും വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ ഉത്തരവും നേടി. എന്നാൽ ട്രിബ്യുണൽ ഉത്തരവ് അലഹബാദ് ഹൈക്കോടതി റദ്ദാക്കി. ഇതോടെയാണ് രവികാന്ത് സുപ്രീം കോടതിയെ സമീപിച്ചത്. അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി, മുത്തശ്ശിയെ സംരക്ഷിക്കാത്ത കൊച്ചുമകനെയും ഭാര്യയെയും വീട്ടിൽനിന്ന് ഇറക്കിവിടാൻ അനുമതി നൽകി.

