പിലാത്തറ: പിലാത്തറ–മണ്ടൂർ കെ.എസ്.ടി.പി. റോഡിൽ മണ്ടൂർ വലിയ ജുമാഅത്ത് പള്ളിക്ക് മുൻവശം നിർത്തിയിട്ടിരുന്ന ലോറിയിൽ മിക്സർ ഹെവി ലോറിയിടിച്ച് വൻ തീപിടിത്തം. ലോറിയുടെ തകരാർ പരിഹരിക്കാനെത്തിയ ഭാരത് ബെൻസ് ഷോറൂമിലെ ജീവനക്കാരായ രണ്ടുപേർ മരണപ്പെട്ടു. കാഞ്ഞങ്ങാട് മാവുങ്കൽ സ്വദേശി ഇബിനെസർ ആന്റോ (24), പാലക്കാട് സ്വദേശി മുഹമ്മദ് ഷെബിൻ (22) എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ഇടയിൽ കുടുങ്ങിയ ഷെബിൻ പൊള്ളലേറ്റാണ് മരണപ്പെട്ടത്.
പഴയങ്ങാടി ഭാഗത്തുനിന്നും കട്ടൻ സ് കയറ്റിവന്ന KL 60 1675 നമ്പർ ലോറി ക്ലച്ച് തകരാറിലായതിനെ തുടർന്ന് ഞായറാഴ്ചഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. വാഹനത്തിന്റെ തകരാർ പരിഹരിക്കുന്നതിനായി കാഞ്ഞങ്ങാട് ഭാരത് ബെൻസിലെ ജീവനക്കാർ എത്തി ലോറിയുടെ ക്യാബിന് അടിയിൽ പണി ചെയ്യുന്നതിനിടയിലാണ് പുലർച്ചെ 3:25-ഓടെ ദുരന്തമുണ്ടായത്. പിലാത്തറ ഭാഗത്തുനിന്നും അതിവേഗത്തിലെത്തിയ TN 48 AV 5199 നമ്പർ മിക്സർ ലോറി നിർത്തിയിട്ട ലോറിയിലേക്ക് അശ്രദ്ധമായി ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ശക്തമായ ആഘാതത്തിൽ ഇരു ലോറികളുടെയും ക്യാബിനുകളിൽ പെട്ടെന്ന് തീ പടർന്നുപിടിച്ചു. ഭാരത് ബെൻസ് ജീവനക്കാർ വന്ന KL 79 A 4952 വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു. വലിയ ശബ്ദം കേട്ട് പള്ളിയുടെ മുൻവശത്ത് താമസിക്കുന്ന പ്രദേശവാസിയായ അമീനാണ് ആദ്യം സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്. തുടർന്ന് നാട്ടുകാരെയും വിവരമറിയിച്ചു.
എല്ലാ കേന്ദ്രങ്ങളിലേക്കും വിവരമറിയിച്ചിരുന്നെങ്കിലും ഫയർഫോഴ്സും ഇലക്ട്രിസിറ്റി അധികൃതരും എത്താൻ വൈകിയതായി അമീൻ പറഞ്ഞു. ഏകദേശം ഒരു മണിക്കൂറോളം റോഡിൽ തീ ആളിക്കത്തി. തുടർന്ന് പരിയാരം പോലീസും ഫയർഫോഴ്സും കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും ഒരുമിച്ച് നടത്തിയ കഠിനശ്രമത്തിനൊടുവിലാണ് മണിക്കൂറുകൾക്ക് ശേഷം തീ നിയന്ത്രണവിധേയമാക്കിയത്. മൃതദേഹങ്ങൾ നിലവിൽ പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ മണ്ടൂർ വലിയ ജുമാഅത്ത് പള്ളിയുടെ മതിലിനും കേടുപാടുകൾ പറ്റി.
അപകടത്തിൽ തകരാറിലായ ലോറിയുടെ ഓണർ ചീമേനി സ്വദേശി സുബൈറിന്റെ കാർ ലോറിയുടെ തൊട്ടു പിറകിൽ നിർത്തിയിട്ടുണ്ടായിരുന്നു ആ കാറും അപകടത്തിൽ തകർന്നിട്ടുണ്ട്. അത്ഭുതകരമായിയാണ് സുബൈറും ലോറി ഡ്രൈവറും രക്ഷപ്പെട്ടത്. അശ്രദ്ധമായി വണ്ടി ഡ്രൈവ് ചെയ്ത് റോഡിൽ നിർത്തിയിട്ട വണ്ടിയിലേക്ക് ഇടിച്ചു കയറ്റിയ ലോറി ഡ്രൈവർ ഇടുക്കി സ്വദേശി വിമലിനെ (26) ചെറിയ പരിക്കുകളോട് പരിയാരത്ത് പ്രവേശിപ്പിച്ചിട്ടുണ്ട്.
പിലാത്തറ-മണ്ടൂർ കെ.എസ്.ടി.പി റോഡിൽ അപകടങ്ങൾ നിത്യസംഭവമായി മാറുകയാണ്. സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി ഉത്തരവാദപ്പെട്ട അധികാരികൾക്ക് നിരന്തരം നിവേദനങ്ങൾ നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിരപരാധികളായ മനുഷ്യജീവനുകൾ റോഡിൽ പൊലിയുമ്പോഴെങ്കിലും നീതിബോധത്തോടെ ഇടപെടാനും, ഈ റോഡിലെ അപകട മേഖലകൾ കണ്ടെത്തി ശാശ്വത പരിഹാരം ഉണ്ടാക്കാനും അധികൃതർ അടിയന്തരമായി തയ്യാറാകണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.


