വാഹന ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഇനി ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേഡ് (ഒ.ടി.പി) നിർബന്ധം. വാങ്ങുന്നയാളുടെ രേഖകൾ മാത്രം ഉപയോഗിച്ച് വാഹനങ്ങൾ മറിച്ചുവിൽക്കുന്ന തട്ടിപ്പ് സംഘങ്ങൾക്ക് പുതിയ സംവിധാനം തിരിച്ചടിയാകും. വാഹന കൈമാറ്റം കൂടുതൽ സുരക്ഷിതമാക്കുന്നതിനൊപ്പം ഇടനിലക്കാരുടെ ഇടപെടലും കുറയും.
മോഷണ വാഹനങ്ങൾ ഉൾപ്പെടെ യഥാർഥ ഉടമസ്ഥരില്ലാത്ത വാഹനങ്ങൾ വാങ്ങി അനധികൃതമായി കൈമാറ്റം ചെയ്യുന്ന സംഘങ്ങളെയാണ് പ്രധാനമായും പുതിയ നടപടി ബാധിക്കുക. വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വാഹന ഉടമസ്ഥാവകാശ കൈമാറ്റം ആധാർ അധിഷ്ഠിതമാക്കിയത്.
വാഹന ഉടമസ്ഥാവകാശ കൈമാറ്റത്തിന് ആധാർ ഒ.ടി.പി നേരത്തെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ വാങ്ങുന്നയാളുടെ രേഖകൾ നൽകിയാൽ മതിയായിരുന്നു. എന്നാൽ പുതിയ സംവിധാനത്തിൽ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ചാണ് നടപടികൾ പൂർത്തിയാക്കേണ്ടത്.
ഇതോടെ യഥാർഥ വാഹന ഉടമയുടെ അറിവില്ലാതെ ഉടമസ്ഥാവകാശം മാറ്റാനുള്ള സാധ്യത കുറയും. കൂടാതെ, ഇടനിലക്കാരെ ആശ്രയിച്ച് വാഹനങ്ങൾ മറിച്ചുവിൽക്കുന്ന രീതിക്കും നിയന്ത്രണമുണ്ടാകും.

