മാട്രിമോണിയില്‍ രജിസ്റ്റർ ചെയ്ത് ഒൻപത് വർഷം കഴിഞ്ഞിട്ടും അനുയോജ്യമായ വിവാഹാലോചനകള്‍ കണ്ടെത്താനായില്ല. സ്ഥാപനത്തിനെതിരെ പരാതിയുമായി നഴ്സിംഗ് കോളജ് പ്രൊഫസർ.
സ്ഥാപനത്തിന് പിഴയിട്ടിരിക്കുകയാണ് ഉപഭോക്തൃ കോടതി. കണ്ണൂർ ജില്ലാ ഉപഭോക്തൃ കോടതിയാണ് മാട്രിമോണി സ്ഥാപനത്തിന് 8000 രൂപ പിഴയിട്ടത്. രവി സുരേഷ പ്രസിഡന്റും മോളിക്കുട്ടി മാത്യു , സജീഷ് കെ പി എന്നിവർ അംഗങ്ങളായ കണ്ണൂർ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റേതാണ് തീരുമാനം. 2016ലാണ് നഴ്സിംഗ് കോളജ് പ്രൊഫസറായ യുവാവ് വിവാഹ ആലോചനയ്ക്കായി മാട്രിമോണി സ്ഥാപനത്തെ സമീപിച്ചത്.
യുവാവില്‍ നിന്ന് ഈടാക്കിയ ഫീസായ 3000 രൂപയും യുവാവിനുണ്ടായ മാനസിക പീഡനത്തിന് 5000 രൂപയും നല്‍കാനാണ് ഉത്തരവ്. മൂവായിരം രൂപ ഫീസ് നല്‍കിയാല്‍ വിവാഹം നടക്കുന്നത് വരെ പ്രൊഫൈല്‍ സജീവമായിരിക്കുമെന്നായിരുന്നു സ്ഥാപനം അറിയിച്ചത്. കാസർഗോഡ് നിന്ന് ഒരു വധുവിനെ പരിചയപ്പെടുത്തുമെന്ന ഉറപ്പും യുവാവിന് ലഭിച്ചിരുന്നു. എന്നാല്‍ 9 വർഷമായിട്ടും ഒന്നും സംഭവിച്ചില്ല. പരാതിയുമായി ഏജൻസിയെ നിരവധി തവണ സമീപിച്ചെങ്കിലും ആലോചന ഉടനെത്തുമെന്ന ആശ്വസിപ്പിക്കല്‍ മാത്രമാണ് ലഭിച്ചത്.

