ആലക്കോട്: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പാലക്കയംതട്ടിലെ വനമേഖലയിൽ അപൂർവയിനം സസ്യമായ 'ഫോറസ്റ്റ് ഗോസ്റ്റ്' (കാട്ടിലെ പ്രേതങ്ങൾ) പൂത്തുലഞ്ഞു. മഴക്കാലം എത്തിയതോടെയാണ് വിസ്മയക്കാഴ്ചയായി ഈ സസ്യം കാടിനുള്ളിൽ വിരിഞ്ഞുനിൽക്കുന്നത് പ്രകൃതിസ്നേഹികളുടെ ശ്രദ്ധയിൽപ്പെട്ടത്.
പുലിക്കുരുമ്പ സ്വദേശിയായ പ്രകൃതി നിരീക്ഷകൻ ജോർജ് മുട്ടത്തിലാണ് ഈ അപൂർവ പുഷ്പങ്ങളുടെ ചിത്രം ക്യാമറയിൽ പകർത്തിയത്. ഹിമാലയത്തിലും പശ്ചിമഘട്ട വനനിരകളിലും മാത്രം കാണപ്പെടുന്ന ഇവ വളരെ അപൂർവമായി മാത്രമേ മനുഷ്യരുടെ കണ്ണിൽപ്പെടാറുള്ളൂ. മറ്റ് സസ്യങ്ങളുടെ വേരുകളെ ആശ്രയിച്ച് വളരുന്ന പരാദസസ്യമായതിനാൽ (Parasitic plant) ഇവയ്ക്ക് സാധാരണ ചെടികളെപ്പോലെ ഇലകളുണ്ടാകാറില്ല. മഴക്കാലത്ത് കൂടുതൽ ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഇവ പ്രധാനമായും തളിർക്കുന്നത്.
എജിനേഷ്യ ഇൻഡിക്ക (Aeginetia indica) എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഓറോബങ്കേസി (Orobanchaceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ സസ്യം നാട്ടുഭാഷയിൽ ചെങ്കുമിൾ, ഗോസ്റ്റ് പൈപ്പ് എന്നീ പേരുകളിലും അറിയപ്പെടുന്നു. കാടിന്റെ ഉള്ളറകളിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ വളരെ പെട്ടെന്ന് വളരുകയും, പൂവിട്ട ശേഷം വേഗത്തിൽ തന്നെ നശിച്ചുപോവുകയും ചെയ്യുന്ന പ്രകൃതം ഉള്ളതുകൊണ്ടാണ് ഇവയ്ക്ക് 'ഫോറസ്റ്റ് ഗോസ്റ്റ്' എന്ന പേര് ലഭിച്ചത് എന്ന് പ്രകൃതിനിരീക്ഷകർ പറയുന്നു. ഇലകളില്ലെങ്കിലും ഈ സസ്യത്തിന്റെ വേരിനും പൂക്കൾക്കും ഏറെ ഔഷധഗുണങ്ങളുമുണ്ട്. ഈ അപൂർവ പുഷ്പം പൂവിട്ട വാർത്തയറിഞ്ഞ് നിരവധിയാളുകളാണ് പാലക്കയംതട്ടിലേക്ക് എത്തുന്നത്.

