കണ്ണൂർ: വിവാഹ വാഗ്ദാനം നല്കി യുവതിയെ നിരന്തരം പീഡിപ്പിച്ചെന്ന പരാതിയില്‍ ഒളിവില്‍ പോയ പ്രതിയെ കണ്ണൂർ ടൗണ്‍ പൊലീസ് ബംഗളൂരുവില്‍ നിന്നും അറസ്റ്റ് ചെയ്തു.
നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയും പയ്യന്നൂർ എട്ടിക്കുളം സ്വദേശിയുമായ എം.പി. റാഷിദിനെയാണ് (28) ടൗണ്‍ ഇൻസ്‌പെക്ടർ എസ്.ബി കൈലാസ് നാഥിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പരിചയത്തിലായ യുവതിയെ കണ്ണൂരിലെ വിവിധ ലോഡ്ജുകളിലും എറണാകുളത്തെ അപ്പാർട്‌മെന്റിലും വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.2024 സെപ്തംബർ മാസം മുതല്‍ പലപ്പോഴായി പീഡിപ്പിച്ചെന്നാണ് യുവതി നല്‍കിയ പരാതിയില്‍ ഉള്ളത്. യുവതി പരാതി നല്‍കിയതിനെ തുടർന്ന് പ്രതി ഒളിവില്‍ പോവുകയായിരുന്നു. പ്രതി ബംഗളൂരുവില്‍ താമസിച്ചു വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് അവിടെയെത്തി തന്ത്രപൂർവം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

