പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

നിതിൻ രാജിന്റെ മരണം; അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ ഇന്ന് തെളിവെടുപ്പ്

 


കണ്ണൂർ: ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി ഡോ. എംകെ റാമിനെ ഇന്ന് കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. നിതിൻ രാജ് ജീവനൊടുക്കിയ സ്‌ഥലത്തും ക്ളാസ് മുറിയിലും സ്‌റ്റാഫ്‌ റൂമിലുമാണ് തെളിവെടുപ്പ് നടത്തുക.


റാമിന്റെ മൊബൈൽ ഫോൺ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് സംഘം കസ്‌റ്റഡിയിൽ എടുത്തിരുന്നു. പള്ളിക്കുന്നിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഫോൺ കസ്‌റ്റഡിയിൽ എടുത്തത്. ഓഗസ്‌റ്റ് ഒന്നുവരെ അഞ്ചുദിവസമാണ് റാമിനെ തലശ്ശേരി സെഷൻസ് കോടതി ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടത്.


എന്നാൽ, ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായാൽ അതിന് മുന്നേ തിരിച്ച് കോടതിയിൽ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ ജാതിയധിക്ഷേപവും മാനസിക പീഡനവും ആരോപിച്ച് റാമിനെതിരെ ആത്‍മഹത്യാപ്രേരണ അടക്കമുള്ള വകുപ്പുകളും എസ്‌സി, എസ്‌ടി അതിക്രമ നിരോധന നിയമവും ഉൾപ്പടെ ചുമത്തി കേസെടുത്തിരുന്നു.


ഇതിന് പിന്നാലെ ഒളിവിൽപ്പോയ റാമിനെ മൂന്നുമാസത്തിന് ശേഷം കുടകിൽ നിന്നാണ് പോലീസ് പിടികൂടിയത്. എന്നാൽ, നടപടിക്രമങ്ങൾ പാലിക്കാതെയാണ് പ്രതിയുടെ അറസ്‌റ്റെന്ന് ചൂണ്ടിക്കാട്ടി റാമിനെ കോടതി വിട്ടയച്ചിരുന്നു. കോടതിപരിസരത്ത് വെച്ച് വീണ്ടും റാമിനെ കസ്‌റ്റഡിയിലെടുത്ത ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി വിട്ടയക്കുകയായിരുന്നു.


പിന്നീട്, തലശ്ശേരി എസ്‌സി, എസ്‌ടി പ്രത്യേക കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് വീണ്ടും അറസ്‌റ്റ് രേഖപ്പെടുത്തിയത്. പുതുതായി രൂപീകരിച്ച ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിവൈഎസ്‌പി ജോർജിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന് മലപ്പുറം ക്രൈംബ്രാഞ്ച് എസ്‌പി മോഹനചന്ദ്രനാണ് മേൽനോട്ടം വഹിക്കുന്നത്.

ഏപ്രിൽ പത്തിനാണ് തിരുവനന്തപുരം ഉഴമലയ്‌ക്കൽ പുതുക്കുളങ്ങര ചാലക്കാട് തടത്തരികത്തുവീട്ടിൽ രാജൻ- ലത ദമ്പതികളുടെ മകൻ നിതിൻ രാജ് മെഡിക്കൽ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്. അധ്യാപകരുടെ ജാതി അധിക്ഷേപത്തെ തുടർന്നാണ് മകൻ ആത്‍മഹത്യ ചെയ്‌തതെന്നാണ്‌ നിതിൻ രാജിന്റെ കുടുംബത്തിന്റെ പരാതി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.