കൽപ്പറ്റ: വയനാട് ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത നിർമാണ സ്‌ഥലത്ത് ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇന്ന് രാവിലെ ആരംഭിച്ച തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇതിൽ ഒരു മൃതദേഹം പുഴയിൽ നിന്നാണ് ലഭിച്ചത്.
ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. മോശം കാലാവസ്‌ഥയിലും കാണാതായ മൂന്നുപേർക്കായി തിരച്ചിൽ തുടരുകയാണ്. നാല് സോണുകളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്. പുഴയോട് ചേർന്നുള്ള മൂന്നാം സോണിൽ പ്രത്യേക പരിശോധന നടക്കുന്നുണ്ട്. കഡാവർ നായ്‌ക്കളും തിരച്ചിലിനൊപ്പമുണ്ട്.
മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയതായി മന്ത്രി എപി. അനിൽകുമാർ അറിയിച്ചു. മൃതദേഹങ്ങൾ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം മറ്റു കാര്യങ്ങളിലേക്ക് കടക്കുമെന്നും മന്ത്രി അറിയിച്ചു.
ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത നിർമാണ സ്‌ഥലത്ത് നിന്ന് 200 മീറ്റർ ചുറ്റളവിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. പത്തടിയോളം ഉയരത്തിൽ മീനാക്ഷി പാലത്തിന് സമീപം മണ്ണ് അടിഞ്ഞുകൂടിയിട്ടുണ്ട്. അതേസമയം, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ദുരന്തഭൂമി സന്ദർശിച്ചു. സിപിഎം നേതാക്കളായ എംവി. ഗോവിന്ദൻ, എംവി. ജയരാജൻ എന്നിവർക്കൊപ്പമാണ് പിണറായി എത്തിയത്.

