ഇടവേളക്ക് ശേഷം പരസ്പരം ആക്രമണവുമായി അമേരിക്കയും ഇറാനും. വെടിനിര്‍ത്തലിന് ശേഷം ഇരുപക്ഷവും ആക്രമണം തുടരുകയാണ്. ഇറാനില്‍ ശക്തമായ ആക്രമണവുമായി അമേരിക്ക രം?ഗത്തെത്തിയതിന് പിന്നാലെ ഇറാനും തിരിച്ചടി തുടങ്ങി. ജോര്‍ദാനില്‍ ആയുധപ്പുര, ഇന്ധന ടാങ്കുകള്‍, ബഹ്റൈനില്‍ ഡ്രോണ്‍ കമാന്‍ഡ് സെന്റര്‍, ഹാങ്ങര്‍, ഹെലികോപ്റ്റര്‍ ഓവര്‍ഹോള്‍ കേന്ദ്രം എന്നിവ ആക്രമിച്ചെന്ന് ഇറാന്‍ അറിയിച്ചു. പരമോന്നത നേതാവിന് എതിരെയുള്ള വധ ഭീഷണിയില്‍ തിരിച്ചടി മുന്‍കൂട്ടി ആസൂത്രണം ചെയ്ത് പ്രഖ്യാപിക്കണമെന്ന് ഇറാന്‍ വിദേശകാര്യ സഹമന്ത്രി പറഞ്ഞു.
ബന്ദന്‍ അബ്ബാസ്, സിരിക്, ഖഷം മേഖലയിലാണ് അമേരിക്കയുടെ വ്യോമാക്രമണമുണ്ടായത്. അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ കുവൈത്തില്‍ ഇറാന്‍ നടത്തിയ തിരിച്ചടിയില്‍ വ്യാപക നാശമാണ് ഉണ്ടായത്. ഡ്രോണ്‍ വീണ് ഒരാള്‍ക്ക്പരിക്കേറ്റു. ഒരു കുട്ടിയടക്കം മൂന്ന് പേരാണ് ഖത്തറിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അമേരിക്കയുടെ ആക്രമണത്തില്‍ ഇറാനിലെ മാഹ്ഷാഹറില്‍ വാട്ടര്‍ പംബിംഗ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ കൊല്ലപ്പെട്ടതായാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയുടെ സെന്‍ട്രല്‍ കമാന്‍ഡ് നടത്തിയ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ ഇറാനിലെ 140 ലേറെ കേന്ദ്രങ്ങളിലേക്കാണ് അമേരിക്ക ഡ്രോണുകള്‍ വര്‍ഷിച്ചത്. ഹോര്‍മൂസില്‍ ജി എഫ് എസ് ഗാലക്‌സി എന്ന കപ്പല്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സംഘര്‍ഷാവസ്ഥ വീണ്ടും പടര്‍ന്നത്.
ഹോര്‍മൂസില്‍ പോര്‍വിളികളുമായി ഇറാനും അമേരിക്കയും നേര്‍ക്കു നേര്‍ രം?ഗത്തെത്തിയിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലിനും കടന്നു പോകാനാവില്ലെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഹോര്‍മൂസ് അന്താരാഷ്ട്ര ജലപാതയാണെന്നും, കടന്നുപോകുന്ന കപ്പലുകള്‍ക്ക് സംരക്ഷണ നല്‍കാന്‍ സജ്ജമാണെന്നും അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് തിരിച്ചടിച്ചു. ഒരു ഡസന്‍ ആണവ ബോംബുകളേക്കാള്‍ പ്രധാനമാണ് ഹോര്‍മൂസെന്നാണ് ഇറാന്‍ സേനയിലെ വിവിധ നേതാക്കളുടെ പ്രസ്താവന. സംഘര്‍ഷം ഇന്നും തുടരുമോ എന്നതാണ് ആശങ്ക.

