ചെന്നൈ: വന്ദേഭാരത് ട്രെയിനിലെ യാത്രക്കാരന് ലഭിച്ച വടയില്‍ ഫെവിക്വിക് പശ. മൈസൂരു-ചെന്നൈ വന്ദേഭാരത് ട്രെയിനിലെ യാത്രക്കാരനായ ഡി.ശേഖറിന് നല്‍കിയ വൈകിട്ടത്തെ ലഘുഭക്ഷണത്തിലാണ് പശ കണ്ടെത്തിയത്. ചായക്കൊപ്പം ലഭിച്ച പരിപ്പുവടയില്‍ പശ കണ്ടെത്തുകയായിരുന്നു.
20608 നമ്പർ ട്രെയിനിലായിരുന്നു സംഭവം നടന്നത്. ലയണ്‍സ് ക്ളബ് ഡിസ്‌ട്രിക്‌ട് 3241 ഇ അംഗമാണ് ശേഖർ. വൈകിട്ട് മൂന്ന് മണിയോടെ ട്രെയിനില്‍ ലഘുഭക്ഷണം വിതരണം ചെയ്തപ്പോഴാണ് ദുരനുഭവമുണ്ടായതെന്ന് മറ്റൊരു യാത്രക്കാരനായ ഡോ.സത്യമൂർത്തി ബാലസുബ്രഹ്മണ്യം പറഞ്ഞു.
വട കടിച്ചപ്പോള്‍ അസ്വാഭാവിക തോന്നിയാണ് പരിശോധിച്ചതെന്നും ഭാഗ്യം കൊണ്ടാണ് പഴ വിഴുങ്ങാത്തതെന്നും ശേഖർ പറഞ്ഞു. കടിച്ചയുടൻ ട്യൂബ് പൊട്ടുകയും പശ ശേഖറിന്റെ വായിലേയ്ക്ക് പടരുകയും ചെയ്തിരുന്നു. ഉടനിത് നീക്കം ചെയ്തതിനാല്‍ വായ ഒട്ടിപ്പോയില്ല. സംഭവത്തില്‍ ഐആർസിടിസിക്ക് പരാതി നല്‍കിയെന്നും അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചതായും ശേഖർ വെളിപ്പെടുത്തി.

