പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മാസത്തിൽ ഇനി നാലു തവണ 'സിബിൽ സ്കോർ' മാറും, ഇഎംഐ മുടങ്ങിയാൽ പണി ഒരാഴ്ചയ്ക്കുള്ളിൽ, പുതിയ മാറ്റങ്ങൾ ഇങ്ങനെ

 


ന്യൂഡൽഹി: ക്രെഡിറ്റ് ഇൻഫർമേഷൻ (വായ്പാ വിവരങ്ങൾ) പുതുക്കുന്നതിന് ഇനി മുതൽ വേഗം കൂടും.2024 വരെ മാസത്തിൽ ഒരിക്കൽ മാത്രമാണ് ബാങ്കുകൾ അടക്കമുള്ള ധനകാര്യസ്ഥാപനങ്ങൾ നമ്മുടെ വായ്പാവിവരങ്ങൾ സിബിൽ പോലെയുള്ള ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളുമായി (സിഐസി) പങ്കുവച്ചിരുന്നത്. ഇത് 2025 ജനുവരി 1 മുതൽ രണ്ടാഴ്ചയായി സമയപരിധി നിശ്ചയിക്കപ്പെട്ടിരുന്നു. ജൂലൈ ഒന്നു മുതൽ മാസത്തിൽ 4 തവണ ഈ പങ്കുവയ്ക്കൽ നടക്കണമെന്നാണ് റിസർവ് ബാങ്കിന്റെ ഉത്തരവ്. ഈ വായ്പാവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിൽ പോലെയുള്ള ക്രെഡിറ്റ് സ്കോറുകൾ നിർണയിക്കുന്നത്.

ഫലത്തിൽ സിബിൽ പോലെയുള്ള ക്രെഡിറ്റ് സ്കോറുകൾ ഒരു മാസം 4 തവണ പരിഷ്കരിക്കപ്പെടും. അതായത് ഒരു വായ്പ അടച്ചുതീർന്നാൽ അത് ക്രെഡിറ്റ് സ്കോറിൽ പ്രതിഫലിക്കാൻ ഏകദേശം ഒരാഴ്ച മതിയാകും. തിരിച്ചടവിൽ വീഴ്ച വരുത്തിയാലും അപ്ഡേഷൻ വേഗത്തിൽ നടക്കും.

ക്രെ‍ഡിറ്റ് സ്കോറിനെ ആശ്രയിക്കുന്നത് വൻതോതിൽ കൂടിയ സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്റെ തീരുമാനം. വായ്പ നൽകുന്ന സ്ഥാപനങ്ങൾക്ക് വായ്പയെടുക്കാനായി വരുന്നയാളെക്കുറിച്ച് കൂടുതൽ കൃത്യമായ വിവരം ലഭിക്കാനും തീരുമാനം സഹായിക്കും.

ഓരോ മാസവും 9,16,23, മാസത്തിന്റെ അവസാനദിവസം എന്നീ 4 തീയതികൾ അടിസ്ഥാനമാക്കിയ വായ്പാവിവരങ്ങളാണ് സിബിൽ പോലെയുള്ള ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളുമായി ബാങ്കുകൾ പങ്കുവയ്ക്കേണ്ടത്. ഇതിൽ ഓരോ തീയതിയും കഴിഞ്ഞ് 4 ദിവസത്തിനുള്ളിൽ വിവരം കൈമാറിയിരിക്കണം. പൂർണതോതിലുള്ള ക്രെഡിറ്റ് വിവരങ്ങൾ ഓരോ മാസവും അഞ്ചാം തീയതിയും കൈമാറണം.

കൃത്യമായ ഇടവേളകളിൽ വിവരം നൽകാത്ത ധനകാര്യസ്ഥാപനങ്ങളുടെ വിവരങ്ങൾ ക്രെ‍ഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ ‘ദക്ഷ്’ എന്ന പോർട്ടലിൽ 6 മാസത്തിലൊരിക്കൽ റിപ്പോർട്ട് ചെയ്യണം. ബാങ്കുകൾ വായ്പയെടുത്തവരുടെ സി–കെവൈസി (തിരിച്ചറിയൽ) നമ്പർ കൂടി ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്ക് നൽകണം.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.