കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ അന്വേഷണം വേഗത്തിലാക്കമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. അന്വേഷണം മന്ദഗതിയിലാണെന്നും പ്രതികളെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് പോലീസ് നടത്തുന്നതെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
സംസ്‌ഥാനതല വിദഗ്‌ധ സമിതി വൈകാതെ ചേരണമെന്നും കുറ്റക്കാരായ ഡോക്‌ടർമാർ ശിക്ഷിക്കപ്പെടണമെന്നും കുഞ്ഞിന്റെ അച്‌ഛൻ സൂരജ് ആവശ്യപ്പെട്ടു. നീതി കിട്ടുംവരെ പോരാടുമെന്ന് വ്യക്‌തമാക്കിയ സൂരജ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും പറഞ്ഞു.
എരമം സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യ ആണ് കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെന്റിലേറ്റർ ചികിൽസയിലിരിക്കെ മരിച്ചത്. ജൂലൈ അഞ്ചാം തീയതി വീട്ടിൽ കളിക്കുന്നതിനിടെ വീണ് മുഖത്തും ചുണ്ടിലും മുറിവേറ്റ കുട്ടിയെ സ്‌റ്റിച്ചിടാനായി പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞ് മയങ്ങി വീഴുകയും കണ്ണ് മുകളിലേക്ക് ആവുകയും ചെയ്‌തുവെന്നാണ് കുടുംബം പറയുന്നത്. കുഞ്ഞിനെ ഉടൻ തന്നെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും പത്താം തീയതി കുഞ്ഞ് മരണത്തിന് കീഴടങ്ങി. അനസ്‌തേഷ്യ നൽകിയതിന് ശേഷം കുട്ടിയുടെ തലച്ചോറിലേക്കുള്ള ഓക്‌സിജൻ വിതരണം തടസപ്പെട്ടെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

