മലപ്പുറം:ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പട്ട മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്തിന്റെ (21) മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റുമോർട്ടം നടത്തും. കഴിഞ്ഞ ദിവസം ഉസ്ബെക്കിസ്ഥാനിൽനിന്നും എത്തിച്ച മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുക. ശേഷം വൈകിട്ട് 4 മണിയോടെ സംസ്കാരം നടക്കും٠ ഉസ്ബെക്കിസ്ഥാനിൽ നിന്ന്മൃതദേഹം ഇന്നലെ ഡൽഹിയിലും അവിടെനിന്നും ഇന്ന് പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലും എത്തിച്ചിരുന്നു.അതേസമയം, ലാപ്ടോപ് കൊണ്ടു തലയ്ക്കടിയേറ്റു മെഡിക്കൽ വിദ്യാർഥിനി ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സംഭവത്തിൽ സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം പുലാമന്തോൾ കട്ടുപ്പാറ ഇറവത്ത് കിഴക്കേത്തൊടി ദറുൽ അനമിനെതിരെയാണ് (22)കൊലക്കുറ്റത്തിനു കേസെടുത്തത്.
സാവരിയയുടെ പിതാവ് ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയിലാണ് നടപടി. സദറുൽ അനം ഉസ്ബെക്കിസ്ഥാനിൽ പൊലീസ് കസ്‌റ്റഡിയിലാണ്. തലയ്ക്കേറ്റ പരുക്കിനു പുറമേ, സാവരിയയുടെ ശരീരത്തിൽ മറ്റു പരുക്കുകളുമുണ്ടായിരുന്നതായും പ്രതി മുൻപും ഉപദ്രവിച്ചിരുന്നതായും പിതാവ് ബസന്തിന്റെ പരാതിയിലുണ്ട്. ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാംവർഷ വിദ്യാർഥികളായിരുന്നു ഇരുവരും കുറ്റവാളികളുടെ കൈമാറ്റത്തിന് ഉസ്ബെക്കിസ്ഥാനും ഇന്ത്യയും തമ്മിൽ കരാറുണ്ട്. പ്രതിയും വാദിയും ഇന്ത്യക്കാരായതിനാൽ കേസ് ഇവിടെ നടത്തണമെന്നു ബന്ധുക്കൾക്ക് ആവശ്യപ്പെടാമെന്നു ഹരിപ്പാട് എസ്എച്ച്ഒ വി.ഷിബു പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്‌ച ഇരുവരും ഹോസ്റ്റൽ മുറിയിൽ സംസാരിച്ചു നിൽക്കുമ്പോൾ സദറുൽ അനം പെട്ടെന്നു പ്രകോപിതനായി ലാപ്ടോപ് കൊണ്ടു സാവരിയയുടെ തലയ്ക്കടിച്ചെന്നാണു ലഭിച്ച വിവരം. രക്തത്തിൽ കുളിച്ചു ബോധരഹിതയായി വീണ സാവരിയയെ ഇയാൾ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്.
ഹോസ്റ്റലിൽ ഈ സമയത്ത് മലയാളികൾ ഉൾപ്പെടെ വിദ്യാർത്ഥികൾ ഉണ്ടായിരുന്നുവെങ്കിലും ആരും സഹായത്തിനെത്തിയില്ലെന്നും പറയുന്നു. സദുറുൽ അനം ഇന്ന് നാട്ടിലേക്കു വരാനിരിക്കുമ്പോഴാണു സംഭവം.
കെ.സി. വേണുഗോപാൽ എംപി ഉസ്ബെക്കിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിയുമായി ബന്ധപ്പെട്ടാണു മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാൻ സാഹചര്യമൊരുക്കിയത്. കസ്‌റ്റംസ് ക്ലിയറൻസ് ഉൾപ്പെടെ നടപടികൾ വേഗത്തിലാക്കാൻ എംപിയുടെ നയതന്ത്ര ഇടപെടലുകൾ സഹായകരമായി.

