കണ്ണൂർ: കുഴിമന്തി കഴിച്ച മൂന്ന് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഹോട്ടൽ പൂട്ടിച്ച് ആരോഗ്യവകുപ്പ്. കണ്ണൂർ പാനൂരിൽ പൂക്കോം റോഡിലെ സഫ്രാൻ മന്തി ഹോട്ടലാണ് പൂട്ടിച്ചത്. ഇവിടെനിന്ന് ഇന്നലെ വൈകിട്ടാണ് വിദ്യാർത്ഥികൾ മന്തികഴിച്ചത്. അല്പം കഴിഞ്ഞപ്പോൾത്തന്നെ ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ ഇവർ പാനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പൊലീസിലും ആരോഗ്യവകുപ്പിലും പരാതി നൽകിയതിനെത്തുടർന്നായിരുന്നു നടപടി. ഇന്നലെ രാത്രിതന്നെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലിൽ അടിയന്തര പരിശോധന നടത്തുകയും കൂടുതൽ പരിശോധന ആവശ്യമായതിനാൽ ഹോട്ടൽ അടച്ചുപൂട്ടാൻ നിർദ്ദേശിക്കുകയുമായിരുന്നു. ഭക്ഷണ സാമ്പിളുകൾ ഉൾപ്പെടെ ശേഖരിച്ചിട്ടുണ്ട്. ഇവയുടെ പരിശോധനാ റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും കൂടുതൽ നടപടികളെന്ന് അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്.

