കൊച്ചി:താരസംഘടന ‘അമ്മ’യിൽ നിന്ന് രാജി വെച്ചതിൽ വിശദീകരണവുമായി മുൻ പ്രസിഡന്റ് ശ്വേതാ മേനോൻ. തനിക്കെതിരെ നിരന്തരമായി വ്യക്തിഹത്യയും അധിക്ഷേപവും തുടർന്നതിനാലാണ് രാജിവെച്ചത് എന്നാണ് ശ്വേതയുടെ വിശദീകരണം. ആരുടെയും പാവയാകാൻ താൻ തയ്യാറല്ല എന്നും താരം പറഞ്ഞു. ഫേസ്ബുക്ക് കുറുപ്പിലൂടെ ആണ് ശ്വേത മേനോൻ്റെ പ്രതികരണം.
രണ്ട് ഭരണസമിതിയുടെയും കണക്കുകൾ പരിശോധിക്കണം എന്നും ശ്വേതാ മേനോൻ ആവശ്യപ്പെട്ടു. കണക്കുകളിൽ ശാസ്ത്രീയ പരിശോധ നടത്തണമെന്നാണ് ഇവരുടെ ആവശ്യം. താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്നും നടി വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ അടിസ്ഥാനം ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് തന്നെ വേട്ടയാടി എന്നും ശ്വേതാ മേനോൻ ആരോപിച്ചു.
അമ്മ ജനറൽ ബോഡി യോഗത്തിലെ വിവാദങ്ങൾക്കും തർക്കങ്ങൾക്കുമിടയിലാണ് ശ്വേതാ മേനോൻ ഉൾപ്പെടെ ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചത്. പിന്നാലെ അമ്മ സംഘടനയിൽ നിന്നുതന്നെ രാജി വെച്ചതായി ശ്വേത ഉൾപ്പെടെയുള്ള താരങ്ങൾ അറിയിച്ചു. ജനറൽ ബോഡി യോഗത്തിനിടെ സ്റ്റേജിൽ കയറി ശ്വേതാ മേനോൻ രാജി സന്നദ്ധത അറിയിക്കുകയായിരുന്നു.

