ന്യൂഡെൽഹി: പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാമിനെ പ്ളേ സ്‌റ്റോറിൽ നിന്ന് നീക്കം ചെയ്‌ത് ഗൂഗിൾ. നീറ്റ് പുനഃപരീക്ഷയുടെ പശ്‌ചാത്തലത്തിൽ വ്യാജ ചോദ്യപേപ്പറുകളുടെ പ്രചാരണം തടയാനാണ് കേന്ദ്ര സർക്കാർ നടപടി. ആപ്പ് നീക്കം ചെയ്യാൻ ആപ്പിളിനും സർക്കാർ നിർദ്ദേശം നൽകി.
രാജ്യത്ത് ജൂൺ 22 വരെയാണ് ടെലഗ്രാം നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നാഷണൽ ടെസ്‌റ്റിങ് ഏജൻസിയുടെ നിർദ്ദേശമനുസരിച്ച് മിനിസ്‌ട്രി ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയാണ് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്. ഐടി നിയമത്തിലെ 69എ വകുപ്പ് പ്രകാരമാണ് മന്ത്രാലയത്തിന്റെ നടപടി.
ടെലഗ്രാമിൽ വ്യാപകമായി വ്യാജ ചോദ്യപേപ്പറുകൾ പ്രചരിക്കുന്നുവെന്നാണ് നീറ്റിന്റെ ആരോപണം. ഇതിന് പിന്നിൽ ചില മാഫിയകളും പ്രവർത്തിക്കുന്നു. പല പേരുകളിലായി അറിയപ്പെടുന്ന ഇത്തരം മാഫിയകൾ ചോദ്യപേപ്പർ പ്രചരിപ്പിച്ച് പണം തട്ടിയതായും നീറ്റ് ആരോപിക്കുന്നു.
നിലവിൽ ജൂൺ 30 വരെ ടെലഗ്രാം ആപ്പിന്റെ എഡിറ്റിങ് ഫീച്ചറും പ്രവർത്തന രഹിതമാക്കിയിട്ടുണ്ട്. സുഗമമായ പരീക്ഷാ നടത്തിപ്പിനായി ചരിത്രത്തിൽ ആദ്യമായാണ് രാജ്യത്ത് ഒരു മൊബൈൽ ആപ്ളിക്കേഷൻ നീക്കം ചെയ്യുന്നത്. ജൂൺ 21നാണ് നീറ്റിന്റെ പുനഃപരീക്ഷ. ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണത്തെ തുടർന്ന് മേയ് മൂന്നിന് നടന്ന പരീക്ഷ റദ്ദാക്കിയിരുന്നു.
അതിനിടെ, ടെലഗ്രാമിന്റെ താൽക്കാലിക വിലക്കിനെതിരെ സ്‌ഥാപകൻ പാവൽ ദുരോവ് രംഗത്തെത്തി. ആപ്പ് നിരോധനം ഇന്ത്യയിലെ 15 കോടിയോളം വരുന്ന സാധാരണ ഉപയോക്‌താക്കളെ ബാധിക്കുന്ന വിഷയമാണെന്നും അടിസ്‌ഥാന പ്രശ്‌നം തിരിച്ചറിയാതെയുള്ള നടപടിയാണെന്നും ദുരോവ് പറഞ്ഞു.
ടെലഗ്രാം ആപ്പിന് ഏർപ്പെടുത്തിയ നിയന്ത്രണത്തെച്ചൊല്ലി സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചകൾ സജീവമായി. അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെപ്പേർ രംഗത്തെത്തി. ടെലഗ്രാമിനെ പഠനമാർഗമാക്കുന്ന ഒട്ടേറെ വിദ്യാർഥികളും എതിർപ്പുമായെത്തി.

