കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസ്സുകാരനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്.ഈ വർഷം ഇതുവരെ നാല് പേരാണ് രോഗം ബാധിച്ച് മരിച്ചത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഒരു വയസ്സുകാരന്റെ ആരോഗ്യനിലയും അതീവ ഗുരുതരമായി തുടരുകയാണ്.
ജനുവരി മുതല്‍ ഇതുവരെ സംസ്ഥാനത്ത് 135 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 68 കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് കോഴിക്കോട് ജില്ലയിലാണ് എന്നത് സ്ഥിതിയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു.
രോഗവ്യാപന പശ്ചാത്തലത്തില്‍ ഭക്ഷണശാലകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന പരിശോധന ആരംഭിച്ചു. വരും ദിവസങ്ങളില്‍ ജില്ലയില്‍ പരിശോധനകള്‍ കൂടുതല്‍ കർശനമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

