ട്രെയിനുകളിലെ വനിതാ സംവരണ കോച്ചുകളിലോ കമ്പാർട്ടുമെന്റുകളിലോ അനധികൃതമായി യാത്ര ചെയ്യുന്ന പുരുഷന്മാർക്കുള്ള പിഴത്തുക ഇന്ത്യൻ റെയില്‍വേ വർധിപ്പിച്ചു.
യാത്രയ്ക്കിടയില്‍ വനിതാ യാത്രക്കാരുടെ സുരക്ഷയും സൗകര്യവും വർധിപ്പിക്കുന്ന ലക്ഷ്യമിട്ടാണ് നിർണായക നീക്കം. പുതിയ നിയമപ്രകാരം ലേഡീസ് കോച്ചില്‍ യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് ഇനി മുതല്‍ 2500 രൂപ പിഴ ചുമത്തും.
രാജ്യത്തുടനീളമുള്ള ലോക്കല്‍, പാസഞ്ചർ ട്രെയിനുകളില്‍ വനിതാ യാത്രക്കാർക്കായി പ്രത്യേക അണ്‍റിസർവ്ഡ് കോച്ചുകളും കമ്പാർട്ടുമെന്റുകളും റെയില്‍വേ അനുവദിക്കാറുണ്ട്. ഇതിനുപുറമെ മുംബൈ, കൊല്‍ക്കത്ത, സെക്കന്തരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെ സബർബൻ റൂട്ടുകളില്‍ വനിതകള്‍ക്കായി മാത്രം പ്രത്യേക ട്രെയിൻ സർവീസുകളും (ലേഡീസ് സ്പെഷ്യല്‍) റെയില്‍വേ നടത്തുന്നുണ്ട്.
റെയില്‍വേ ആക്‌ട് സെക്ഷൻ 162 അനുസരിച്ച്, വനിതകള്‍ക്കായി നീക്കിവെച്ചിട്ടുള്ള കമ്പാർട്ടുമെന്റുകളിലോ കോച്ചുകളിലോ പുരുഷന്മാർ പ്രവേശിക്കുന്നതും വനിതാ യാത്രക്കാർക്കായി സംവരണം ചെയ്ത സീറ്റുകളില്‍ ഇരിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം നിയമലംഘനങ്ങള്‍ക്ക് പിഴയും തടവുശിക്ഷയും ലഭിക്കാം.
"നിയമനടപടികള്‍ ഒഴിവാക്കുന്നതിനായി പുരുഷ യാത്രക്കാർ യാതൊരു കാരണവശാലും ലേഡീസ് കമ്പാർട്ടുമെന്റുകളിലോ ലേഡീസ് സ്പെഷ്യല്‍ ട്രെയിനുകളിലോ യാത്ര ചെയ്യരുത്. പുരുഷന്മാർക്ക് യാത്ര ചെയ്യാൻ ആവശ്യത്തിന് സ്ഥലസൗകര്യമുള്ള മറ്റ് ബദല്‍ കമ്പാർട്ടുമെന്റുകളോ ട്രെയിനുകളോ ലഭ്യമാണ്," എന്ന് റെയില്‍വേ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
വനിതാ കോച്ചുകളില്‍ പുരുഷന്മാർ പ്രവേശിക്കുന്നത് തടയാൻ റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ് പ്രത്യേക പരിശോധനകള്‍ നടത്തിവരുന്നുണ്ട്. ജൂണ്‍ 20 മുതല്‍ പ്രാബല്യത്തില്‍ വന്ന ജൻ വിശ്വാസ് ആക്‌ട്, 2026 പ്രകാരമാണ് റെയില്‍വേ ആക്ടിലെ സെക്ഷൻ 162 ന് കീഴിലുള്ള കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴത്തുക 500 രൂപയില്‍ നിന്ന് 2500 രൂപയായി ഉയർത്തിയത്.

