കൊട്ടാരക്കര നിലേശ്വരത്തുണ്ടായ ടിപ്പര്‍ അപകടത്തില്‍ പ്രതികരണവുമായി കൊട്ടാരക്കര എൻഫോഴ്സ്മെന്റ് RTO. അപകടകാരണം ഗുരുതരനിയമലംഘനമെന്ന് RTO വ്യക്തമാക്കി.
ടിപ്പറിന്റെ GPS കട്ട് ചെയ്തു. 17 വർഷം പഴക്കമുള്ള വണ്ടിയാണ്. അപകടം വരുത്തിയ ടിപ്പർ ലോറി ഓടിച്ചിരുന്ന ഡ്രൈവർക്ക് ടിപ്പർ ഓടിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല.
ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ല. ടിപ്പർ ഡ്രൈവർ നിസാം വിദേശത്തായിരുന്നു. ഒരുമാസം മുമ്പാണ് എത്തിയത്. സമയം ലാഭിക്കാൻ വേണ്ടിയാണ് ടിപ്പർ അമിത വേഗതയില്‍ ഓടിയത്. വണ്ടിയുടെ ഫിറ്റ്നസ് സസ്പെൻഡ് ചെയ്തുവെന്നും ആർടിഒ വ്യക്തമാക്കി.
അപകടത്തില്‍പ്പെട്ട വാഹനത്തെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ ഗുരുതരമായ കണ്ടെത്തലുകളാണ് ഉണ്ടായിരിക്കുന്നത്. അപകടമുണ്ടാക്കിയ ടിപ്പർ ലോറിക്ക് 17 വർഷത്തെ പഴക്കമുണ്ട്. മുൻപും പലതവണ നിയമലംഘനങ്ങള്‍ക്ക് ഈ വാഹനം പിടിക്കപ്പെട്ടിട്ടുള്ളതാണ്. അപകടത്തിന് പിന്നാലെ വാഹനത്തിന്റെ ഫിറ്റ്നസ് ആർടിഒ റദ്ദാക്കിയിട്ടുണ്ട്.
മണ്ണ് കയറ്റി വന്ന ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ എട്ട് പേരാണ് അപകടത്തില്‍പ്പെട്ടത്. കുടവട്ടൂർ സ്വദേശിയായ ഹരിലാല്‍ (54), കാർമല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശിയായ അജയകുമാർ എന്നിവർ അപകടത്തില്‍ മരണപ്പെട്ടു. ബസ് സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാർത്ഥികളായ കുശാല്‍ (15), ഋഷഭ് ബോബൻ (15), നവനീത് (13), ജിബി മോള്‍ (15) എന്നിവർക്കും ടിപ്പർ ഡ്രൈവർ ചവറ സ്വദേശിയായ നിസാമിനും അപകടത്തില്‍ പരിക്കേറ്റു..

