ചങ്ങനാശ്ശേരി: കെബി. ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്‌ടർ ബോർഡിൽ നിന്ന് പുറത്താക്കി. ഗണേഷ് കുമാറിന്റെ കാലാവധി കഴിഞ്ഞിരുന്നു. അംഗത്വം പുതുക്കി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടും എൻഎസ്എസ് പുതുക്കി നൽകിയില്ല. ഗണേഷിനൊപ്പം കാലാവധി കഴിഞ്ഞ മറ്റു എട്ടുപേർക്കും അംഗത്വം പുതുക്കി നൽകി.
നേരത്തെ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനിൽ നിന്നും അദ്ദേഹം പുറത്തായിരുന്നു. പിന്നാലെയാണ് ഡയറക്‌ടർ ബോർഡ് അംഗത്വവും നഷ്‌ടമായത്. പത്തനാപുരം താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട വിവിധ ആരോപണങ്ങൾ ഗണേഷ് കുമാറിനെതിരെ ഉയർന്നിരുന്നു.
പത്‌മ കഫെയുടെ നിർമാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ തുടർന്ന് താലൂക്ക് യൂണിയനിൽ നിന്ന് പകുതിയിലധികം അംഗങ്ങൾ രാജിവെക്കുകയും യൂണിയൻ പിരിച്ചുവിടുകയും ചെയ്‌തിരുന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി ഗണേഷിന് അഭിപ്രായ വ്യത്യാസങ്ങളും നിലനിന്നിരുന്നു. നേതൃത്വത്തിനെതിരെ ഗണേഷ് അടുത്തിടെ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്‌തിരുന്നു.
അതേസമയം, എൻഎസ്എസിന്റെ ജനറൽ സെക്രട്ടറിയായി ജി. സുകുമാരൻ നായരെയും ട്രഷററായി എൻവി. അയ്യപ്പൻപിള്ളയെയും വീണ്ടും തിരഞ്ഞെടുത്തു. കാലാവധി തീർന്നതിനാലാണ് ഗണേഷിനെ ഡയറക്‌ടർ ബോർഡിൽ എടുക്കാത്തതെന്ന് സുകുമാരൻ നായർ പറഞ്ഞു. അല്ലാതെ പുറത്താക്കിയതല്ല. വർഷങ്ങളായി ബോർഡിൽ സ്‌ഥാനം കിട്ടാത്തവരുണ്ട്. അവർക്ക് സ്‌ഥാനം കൊടുക്കണം. പ്രവർത്തനം അനുസരിച്ചാണ് ആളുകളെ മാറ്റുന്നത്. പരാതി ഉണ്ടെങ്കിൽ ഗണേഷിന് കേസ് കൊടുക്കാമെന്നും സുകുമാരൻ നായർ പറഞ്ഞു.
അതിനിടെ, പ്രതികരണവുമായി ഗണേഷ് കുമാർ രംഗത്തെത്തി. മരിക്കുന്നതുവരെ ഒരു സ്‌ഥാനത്തിരിക്കുന്ന ആളല്ല താനെന്ന് ഗണേഷ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. അംഗത്വം പുതുക്കാത്തതിൽ പ്രശ്‌നമില്ല. അംഗത്വം പുതുക്കാൻ ആവശ്യപ്പെട്ടില്ല. സ്‌ഥാനത്തിന് വേണ്ടിയല്ല എൻഎസ്എസിൽ വന്നത്. ജനറൽ സെക്രട്ടറിയെ പിന്തുണയ്‌ക്കുന്ന ആളാണ്. താൻ ജനത്തിനൊപ്പം ഉണ്ട്. എൻഎസ്എസിനൊപ്പം ഉണ്ട്. തീരുമാനമെടുക്കാൻ ജനറൽ സെക്രട്ടറിക്ക് അധികാരമുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.

