ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും പാചക വാതക വില കൂട്ടി. 19 കിലോ തൂക്കമുള്ള വാണിജ്യ സിലിണ്ടറുകൾക്ക് 42 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഡെൽഹിയിൽ സിലിണ്ടറിന്റെ വില 3113 രൂപയായി ഉയർന്നു. കൊച്ചിയിൽ 3131 രൂപയും തിരുവനന്തപുരത്ത് 3152 രൂപയും നൽകണം.
അഞ്ചുകിലോ തൂക്കമുള്ള ഫ്രീട്രേഡ് (എഫ്‌ടിഎൽ) സിലിണ്ടറുകളുടെ വിലയിലും വർധനയുണ്ട്. സിലിണ്ടറിന് 11 രൂപയാണ് കൂട്ടിയത്. 821.50 രൂപയാണ് ഡെൽഹിയിലെ പുതുക്കിയ വില. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറുകളുടെ വില വർധിപ്പിച്ചിട്ടില്ല.
ഈ വർഷത്തിന്റെ തുടക്കത്തിൽ കൊച്ചിയിൽ വാണിജ്യ സിലിണ്ടറുകൾക്ക് 1698 രൂപയായിരുന്നു വില. കുറഞ്ഞ സമയത്തിനുള്ളിൽ വർധിച്ചത് 1433 രൂപ. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തിൽ വാണിജ്യ സിലിണ്ടർ വില ഒറ്റയടിക്ക് 993 രൂപ വർധിച്ചിരുന്നു. ഏപ്രിൽ ഒന്നിന് വാണിജ്യ സിലിണ്ടറിന് 195.50 രൂപയാണ് വർധിപ്പിച്ചത്.
ഫെബ്രുവരിയിൽ 49 രൂപയും ജനുവരി ഒന്നിന് 111 രൂപയും മാർച്ച് ഒന്നിന് 31 രൂപയും മാർച്ച് ഏഴിന് 115 രൂപയുമാണ് വർധിപ്പിച്ചത്. തുടർച്ചയായുള്ള ഈ വിലവർധനവ് ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, മറ്റു ചെറുകിട വ്യവസായങ്ങൾ എന്നിവയെ സാരമായി ബാധിക്കും.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ

