ന്യൂഡെൽഹി: സിബിഎസ്ഇ പുനർ മൂല്യനിർണയത്തിനുള്ള വെബ്‌സൈറ്റ് ഒടുവിൽ ശരിയായി. അപേക്ഷ നൽകാനുള്ള വെബ്‌സൈറ്റ് പ്രവർത്തനം തുടങ്ങി. ഇന്ന് മുതൽ ആറാം തീയതിവരെ അപേക്ഷ സമർപ്പിക്കാം. മാർക്ക് പരിശോധനയ്‌ക്ക് ഉത്തരക്കടലാസിന്റെ സ്‌കാൻ ചെയ്‌ത കോപ്പിക്ക് 100 രൂപയും പുനർ മൂല്യനിർണയത്തിന് ഓരോ ചോദ്യത്തിനും 25 രൂപ വീതവും അടക്കണം.
ഓൺലൈൻ വഴിയാണ് പണം അടക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കുന്നതിന് മുമ്പായി പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ള നിർദ്ദേശങ്ങൾ അടങ്ങിയ വീഡിയോ വിദ്യാർഥികൾ ശ്രദ്ധാപൂർവം കാണണമെന്ന് എക്‌സിലെ പോസ്‌റ്റിലൂടെ സിബിഎസ്ഇ ആവശ്യപ്പെട്ടു.
പുനർ മൂല്യനിർണയ പ്രക്രിയക്കും മാർക്ക് പരിശോധനക്കും അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.inൽ ഇതിനായുള്ള ലിങ്ക് ലഭിക്കും. ഉത്തരക്കടലാസുകളുടെ സ്‌കാൻ ചെയ്‌ത പകർപ്പുകൾ ലഭിച്ച ഉദ്യോഗാർഥികൾക്കായി മേയ് ഒമ്പതിന് പോർട്ടൽ തുറക്കാനാണ് നിശ്‌ചയിച്ചിരുന്നത്.
എന്നാൽ, പിഴവുകൾ ഒഴിവാക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി സിബിഎസ്ഇ ഇത് ജൂൺ ഒന്നിലേക്ക് മാറ്റുകയായിരുന്നു. സാങ്കേതിക തകരാർ കാരണം ഇന്നലെ പോർട്ടൽ തുറക്കാനായില്ല. പരീക്ഷയെഴുതിയ 17.68 ലക്ഷം വിദ്യാർഥികളിൽ നാലുലക്ഷത്തിലേറെ പേരും മാർക്ക് കുറഞ്ഞതിനാൽ ഉത്തരക്കടലാസിന്റെ പകർപ്പ് പരിശോധനയ്‌ക്കായി വാങ്ങിയിരുന്നു.
ഉത്തരക്കടലാസിന്റെ സ്‌കാനിങ്ങിലെ പിഴവ് വ്യക്‌തമായതോടെ ഇവരെല്ലാം പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകുമെന്ന് സൂചനയുണ്ടായിട്ടും കുറ്റമറ്റ സംവിധാനം ഒരുക്കാത്തതാണ് വിമർശനത്തിന് ഇടയാക്കിയത്.

