കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വില വർധിച്ചതോടെ സംസ്ഥാനത്ത് ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. ചായയ്ക്ക് നാല് രൂപ വരെയും ഊണിന് 30 രൂപ വരെയുമാണ് ഹോട്ടലുടമകൾ കൂട്ടിയത്. 12 രൂപയായിരുന്ന ചായയ്ക്ക് ഇനി 16 രൂപ നൽകണം. നാല് രൂപ മുതൽ 30 രൂപ വരെയാണ് വിവിധ വിഭവങ്ങൾക്ക് വില കൂട്ടിയിരിക്കുന്നത്.
പാചകവാതകത്തിൽ തയ്യാറാക്കുന്ന ഊണിന്റെ വില 90 ല്‍ നിന്ന് 120 രൂപയിലേക്ക് കടന്നു. പൊറോട്ടയുടെയും ചപ്പാത്തിയുടെയും വില നേരത്തെ വർധിപ്പിച്ചതിനാൽ ഇത്തവണ മാറ്റമില്ല. എന്നാൽ ചിക്കൻ, ബീഫ്, മീൻ വിഭവങ്ങളുടെ വിലയിൽ നേരിയ വർധനയുണ്ട്.
പാചകവാതകത്തിന്റെ വില ഇരട്ടിച്ചതോടെ പിടിച്ചുനിൽക്കാൻ മറ്റ് മാർഗങ്ങളില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. പാചകവാതകത്തിന്റെ വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ കൂടുതൽ ഹോട്ടലുകൾ വരും ദിവസങ്ങളിൽ വില വർധനവിലേക്ക് നീങ്ങാനാണ് സാധ്യത. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 993 രൂപയാണ് കേന്ദ്ര സർക്കാർ വർധിപ്പിച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന് നിലവിൽ 3,085 രൂപയാണ്.

