തമിഴ്നാട്ടിൽ വീണ്ടും നാടകീയ നീക്കങ്ങൾ. തമിഴക വെട്രി കഴകം അധ്യക്ഷനായ വിജയ്‌യുടെ സത്യപ്രതിജ്ഞ ഇന്നുണ്ടാകില്ലെന്ന് വിവരം. സത്യപ്രതിജ്ഞ ഇന്ന് നടക്കുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. എന്നാൽ ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയ്ക്ക് ഇതുവരെ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയിട്ടില്ല.വിജയ്ക്ക് കേവല ഭൂരിപക്ഷം തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ രൂപികരിക്കാൻ കഴിയില്ലെന്നാണ് നിലപാടിലാണ് ഗവർണർ. ഇതോടെയാണ് വിജയ്‌യുടെ സത്യപ്രതിജ്ഞ വീണ്ടും അനിശ്ചിതത്വത്തിലായത്.
സിപിഐഎമ്മും സിപിഐയും ടിവികെയ്ക്ക് നിരുപാധിക പിന്തുണ നൽകിയതോടെയാണ് വിജയ് ലോക്ഭവനിലെത്തി മൂന്നാം വട്ടവും ഗവർണറെ കണ്ടത്. ഇന്ന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരുക്കങ്ങൾ ടിവികെ ക്യാമ്പുകൾ തുടങ്ങിയതിന് പിന്നാലെയാണ് കേവല ഭൂരിപക്ഷത്തിൽ വീണ്ടും ഗവർണർ സംശയം പ്രകടിപ്പിച്ചത്. 116 പേരുടെ പിന്തുണ മാത്രമാണ് വിജയ്ക്കുള്ളതന്നും ലീഗും, വിസികെയും പിന്തുണ കത്ത് നൽകിയില്ല എന്നുമായിരുന്നു വിശദീകരണം. തുടർന്ന് രാത്രിയോടെ വിസികെ ഇമെയിൽ വഴി പിന്തുണ കത്ത് കൈമാറിയെങ്കിലും സത്യപ്രതിജ്ഞ ചടങ്ങിൽ അനിശ്ചിതത്വം തുടരുകയാണ്.
ചെന്നൈയിലെ ജവഹർ ലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് നടക്കുന്ന ചടങ്ങിൽ വിജയ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും എന്നായിരുന്നു റിപ്പോർട്ട്. ടിവികെയുമായി ആദ്യം കോൺഗ്രസ് സഖ്യം രൂപീകരിച്ചതിനു പിന്നാലെ വിസികെയും ലീഗും പിന്തുണയുമായി എത്തിയിരുന്നു.

