പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

എബോള ജാഗ്രത ശക്തമാക്കി കേരളം; വിദേശത്തുനിന്നെത്തുന്നവർക്ക് 21 ദിവസം നിരീക്ഷണം

 

       


    

                                                                              

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എബോള വൈറസ് വീണ്ടും ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ കേരളത്തിലും ആരോഗ്യ ജാഗ്രത ശക്തമാക്കി. ലോകാരോഗ്യ സംഘടനയും കേന്ദ്രസർക്കാരും നിർദേശിക്കുന്ന രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ ആരോഗ്യവകുപ്പ് 21 ദിവസം വരെ നിരീക്ഷണത്തിലാക്കാനാണ് തീരുമാനം. സംസ്ഥാനത്ത് നിലവിൽ എബോള റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതൽ നടപടികൾ കർശനമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

ഇന്ത്യയിൽ നിലവിൽ എബോള രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പരിഭ്രാന്തരാക്കേണ്ട സാഹചര്യം നിലവിലില്ലെന്നും മന്ത്രി കെ.മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ദ്രുതകർമസമിതിയോഗം വിലയിരുത്തി. ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, ദേശീയാരോഗ്യദൗത്യം സംസ്ഥാന ഡയറക്ടർ രാഹുൽകൃഷ്ണ ശർമ, ആയുഷ് മിഷൻ ഡയറക്ടർ ഡോ. സജിത്കുമാർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ.റീന, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിശ്വനാഥൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


*യാത്രക്കാർക്കുള്ള നിർദേശങ്ങൾ:*


എബോള ബാധിത രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർ പ്രത്യേക മാർഗനിർദേശങ്ങൾ പാലിക്കണം. പനി, കടുത്ത ക്ഷീണം, തലവേദന, പേശീവേദന, ഛർദി, വയറിളക്കം, തൊണ്ടവേദന, രക്തസ്രാവം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ വിമാനത്താവളങ്ങളിലെ ആരോഗ്യവിഭാഗത്തിൽ ഉടൻ റിപ്പോർട്ട് ചെയ്യണം.

എബോള സ്ഥിരീകരിച്ചവരോടോ രോഗലക്ഷണമുള്ളവരോടോ നേരിട്ട് സമ്പർക്കത്തിലുണ്ടായിരുന്നവരും ആരോഗ്യവകുപ്പിനെ അറിയിക്കണം.

സംസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും യാത്രക്കാരുടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആവശ്യമായവർക്ക് ഐസൊലേഷൻ സൗകര്യത്തോടുകൂടിയ തീവ്രപരിചരണ സംവിധാനങ്ങളും ഒരുക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. അണുബാധ നിയന്ത്രണം, പി.പി.ഇ. കിറ്റുകളുടെ ശരിയായ ഉപയോഗം, ചികിത്സാ പ്രോട്ടോക്കോളുകൾ, രോഗികളുടെ തീവ്രപരിചരണം എന്നിവയിൽ ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക പരിശീലനം ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്.




Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.