കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ഇനി ഡിജിറ്റൽ ക്ലോക്ക് റൂം സൗകര്യവും. യാത്രക്കാരുടെ സൗകര്യവും സുരക്ഷയും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്വയം പ്രവർത്തിക്കുന്ന ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യം ഒരുക്കിയത്. മൊബൈൽ നമ്പർ ഉപയോഗിച്ച് ഒടിപി സ്ഥിരീകരണം വഴിയാണ് ലോക്കറുകളുടെ പ്രവർത്തനം. മുഴുവൻ സമയവും സിസിടിവി നിരീക്ഷണത്തിലാണ് ലോക്കർ. പണമടയ്ക്കൽ പൂർണ്ണമായും ഡിജിറ്റൽ മാർഗ്ഗത്തിലൂടെയാണ്.
മീഡിയം, ലാർജ്, എക്സ്ട്രാ ലാർജ് എന്നിങ്ങനെ മൂന്ന് വലുപ്പത്തിൽ ലോക്കറുകൾ ലഭ്യമാണ്.
ലാർജ് ലോക്കറിന്: 6 മണിക്കൂർ വരെ 110 രൂപയും, 24 മണിക്കൂറിന് 240 രൂപയുമാണ് നിരക്ക്.
എക്സ്ട്രാ ലാർജിന്: 6 മണിക്കൂർ വരെ 140 രൂപയും, 24 മണിക്കൂറിന് 260 രൂപയുമാണ് നിരക്ക്.
ഫോൺസെൽ (ചെന്നൈ) കമ്പനിയാണ് ഡിജിറ്റൽ ലോക്കർ സ്ഥാപിച്ചത്. ഡ്യൂറൊസെൽഫ് സ്മാർട്ട് ലോക്കർ ടെക്നോളജിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ലോക്കർ പദ്ധതി 100 ശതമാനം 'മേക് ഇൻ ഇന്ത്യ' ആശയത്തിൽ അധിഷ്ഠിതമായി വികസിപ്പിച്ചതാണ്. ഓട്ടമേറ്റഡ് ആക്സസ്, ഒടിപി - ക്യുആർ അടിസ്ഥാനത്തിലുള്ള സ്ഥിരീകരണം, ക്യാഷ്‌ലെസ് പേയ്മെന്റ്, ക്ലൗഡ് അടിസ്ഥാനത്തിലുള്ള നിരീക്ഷണം എന്നിവയാണ് ഡിജിറ്റൽ ലോക്കറിന്റെ സവിശേഷത.
തിരൂർ, കോഴിക്കോട്, മംഗളൂരു സെൻട്രൽ, ചെന്നൈ സെൻട്രൽ, കാട്പാഡി ജങ്ഷൻ, തിരുവണ്ണാമലൈ, മേൽമരുവത്തൂർ, വില്ലുപുരം ജങ്ഷൻ, നാഗപട്ടണം എന്നിവിടങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിൽ ഫോൺസെല്ലിന്റെ ഈ സൗകര്യം നിലവിലുണ്ട്. തമിഴ്‌നാട് മധുര ഡിവിഷനിലെ 12 സ്ഥലങ്ങളിലേക്ക് കൂടി ഈ സൗകര്യങ്ങൾ വ്യാപിപ്പിക്കാൻ ഫോൺസെൽ പദ്ധതിയിടുന്നുണ്ട്.

