മലപ്പുറം: മങ്കടയിൽ ഇടിമിന്നലേറ്റ് സുഹൃത്തുക്കളായ നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. മൂന്നുപേർക്ക് പൊള്ളലേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മങ്കട വെള്ളില കടുക്കാ സിറ്റി നമ്പൂരിക്കാട് വ്യൂപോയിന്റ് കാണാനെത്തിയതായിരുന്നു വിദ്യാർഥികൾ. വൈകീട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം.
വെള്ളില പുതുകൂടി മലയിൽ അലിയുടെ മകൻ റഹീസ് (20), കൂരിമണ്ണിൽ പുത്തൻവീട്ടിൽ സൈതലവിയുടെ മകൻ ബഹാസ് (18), ആലിക്കാപറമ്പിൽ അസീസിന്റെ മകൻ സിയാദ് (18), കറുത്താൻ കുത്തിൽ നിസാറിന്റെ മകൻ ഫഹദ് (22) എന്നിവരാണ് മരിച്ചത്. റോഷൻ (20), ഇഷ്ഹാത്ത് (16) എന്നിവർക്കും മറ്റൊരു വിദ്യാർഥിക്കുമാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. അപ്രതീക്ഷിതമായി പെയ്‌ത കനത്ത മഴയ്‌ക്കൊപ്പമാണ് ശക്‌തമായ ഇടിമിന്നലുണ്ടായത്. അപകടവിവരം അറിഞ്ഞയുടൻ ആറ് കുട്ടികളെ നാട്ടുകാർ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല.
ഇതിൽ രണ്ടുപേർ ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ മരിച്ചിരുന്നു എന്നാണ് വിവരം. സംഘത്തിൽ ഏഴാമതൊരാൾ കൂടി ഉണ്ടായിരുന്നുവെന്ന വിവരം പരിക്കേറ്റ കുട്ടികളിൽ ഒരാൾ ബോധം വന്ന സമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്നവരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പാറയിടുക്കിൽ വീണുകിടക്കുന്ന നിലയിൽ ഏഴാമത്തെ കുട്ടിയെ കണ്ടെത്തിയത്.

