കണ്ണൂർ: മഴ തുടങ്ങിയതോടെ ജില്ലയിൽ പനി പടരുന്നു. ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വർധന.
42,376 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. 692 പേർ കിടത്തി ചികിത്സയും തേടി. നിലവിൽ ജില്ലയിൽ 237 ഡെങ്കി കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. മൂന്ന് മരണവുമുണ്ട്.
ഏറ്റവും കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്‌തത് മാങ്ങാട്ടിടം പഞ്ചായത്തിലാണ്. 22 കേസുകൾ. അഴീക്കോട്, എടക്കാട്, കുന്നോത്തു പറമ്പ് എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി മരണങ്ങൾ റിപ്പോർട്ട് ചെയ്‌തത്.
കണ്ണൂർ കോർപ്പറേഷനിൽ 17, ചെങ്ങളായി 12, ചപ്പാരപ്പടവ് 12, മട്ടന്നൂർ നഗരസഭ 11, പിണറായി 10, വേങ്ങാട് 9, തലശേരി നഗരസഭ 8, ആറളം 8, ഉളിക്കൽ 7 എന്നിങ്ങനെയാണ് ജില്ലയിൽ മറ്റു ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്‌തത്.
ഇടവിട്ടുള്ള മഴ ഡെങ്കി കേസുകൾ വർധിപ്പിക്കാൻ സാധ്യതയുണ്ട്. വീട്ടിലും പരിസരങ്ങളിലും കൊതുക് വളരുന്ന സാഹചര്യം ഇല്ലയെന്ന് ഉറപ്പ് വരുത്തണം. മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ നിർമാർജ്ജനം ചെയ്യണം.

