തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യറൗണ്ട് പൂർത്തിയായപ്പോൾ യുഡിഎഫിന് തകർപ്പൻ മുന്നേറ്റം. പോസ്‌റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പമായിരുന്നു. ഇവിഎമ്മിലേക്ക് കടന്നപ്പോഴാണ് യുഡിഎഫ് ലീഡ് നില ഉയർത്തിയത്. യുഡിഎഫ് 88 സീറ്റിലും എൽഡിഎഫ് 47 സീറ്റിലും എൻഡിഎ 5 സീറ്റിലും ലീഡ് ചെയ്യുന്നു.
കാസർഗോഡ്, പാലക്കാട്, കഴക്കൂട്ടം, മഞ്ചേശ്വരം, നേമം സീറ്റുകളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. ധർമ്മടത്ത് പിണറായി വിജയനും ലീഡ് ചെയ്യുന്നു. മന്ത്രി എംബി രാജേഷും വീണാ ജോർജും പിന്നിലാണ്. പറവൂരിൽ വിഡി. സതീശൻ മുന്നിലാണ്. പാലായിൽ ജോസ് കെ. മാണി പിന്നിൽ. പയ്യന്നൂരിൽ ടിഐ. മധുസൂദനനാണ് മുന്നിൽ. പേരാവൂരിൽ സണ്ണി ജോസഫും ലീഡ് ചെയ്യുന്നു.
നേമത്ത് രാജീവ് ചന്ദ്രശേഖർ തുടക്കം മുതൽ മുന്നിലാണ്. പേരാമ്പ്രയിൽ ഫാത്തിമ തഹ്‌ലിയ, തളിപ്പറമ്പിൽ പികെ. ശ്യാമള തുടങ്ങിയവരും ലീഡ് ചെയ്യുന്നു. അതേസമയം, കളമശേരിയിൽ സ്ട്രോങ്ങ് റൂമിന്റെ താക്കോൽ കാണാതായി. പൂട്ട് പൊളിച്ചാണ് സ്ട്രോങ്ങ് റൂം തുറന്ന് വോട്ടെണ്ണൽ ആരംഭിച്ചത്.
സംസ്‌ഥാനത്തുടനീളം 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. വൈകീട്ട് അഞ്ചുമണിയോടെ മുഴുവൻ ഫലവും പുറത്തുവരും. ആകെ 15,465 ഉദ്യോഗസ്‌ഥരെയാണ് വോട്ടെണ്ണൽ ജോലിക്കായി നിയോഗിച്ചിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത് 79.70 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി കഴിഞ്ഞദിവസം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ വ്യക്‌തമാക്കിയിരുന്നു.

