ന്യൂഡെൽഹി: പഞ്ചസാര കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം. സെപ്‌തംബർ 30 വരെ അല്ലെങ്കിൽ അടുത്ത ഉത്തരവുണ്ടാകുന്നത് വരെയാണ് നിരോധനം. ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പുവരുത്തലും വിലക്കയറ്റം തടയലുമാണ് ലക്ഷ്യം. അസംസ്‌കൃത ഷുഗർ, വെള്ള പഞ്ചസാര, ശുദ്ധീകരിച്ച പഞ്ചസാര എന്നിവയുടെ കയറ്റുമതിക്കാണ് നിയന്ത്രണം.
വിദേശ വ്യാപാര ഡയറക്‌ടറേറ്റ് ജനറലാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, മേയ് 31ന് മുൻപ് ലോഡിങ് ആരംഭിച്ചതോ കസ്‌റ്റംസിന് കൈമാറിയതോ ആയ ചരക്കുകൾ കയറ്റിയയക്കാൻ അനുവാദമുണ്ട്. മറ്റു രാജ്യങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ കയറ്റിയയക്കാൻ സർക്കാർ പ്രത്യേക അനുമതി നൽകിയേക്കും.
യൂറോപ്യൻ യൂണിയൻ, യുഎസ്എ എന്നിവിടങ്ങളിലേക്കുള്ള നിലവിലെ കരാറുകൾ പ്രകാരമുള്ള കയറ്റുമതിയെ ഈ നിരോധനം ബാധിക്കില്ലെന്നും സർക്കാർ വ്യക്‌തമാക്കി. പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്തുണ്ടായ ഊർജപ്രതിസന്ധിയും അതിനൊപ്പം പ്രതീക്ഷിക്കുന്ന പണപ്പെരുപ്പം എന്നിവ നിയന്ത്രിക്കാൻ നിരവധി നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്നത്.
അനാവശ്യമായി സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നും ഇന്ധന ഉപഭോഗം കുറയ്‌ക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്‌തിരുന്നു. ഇതിന് പിന്നാലെ സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറിൽ നിന്ന് 15 ശതമാനമായി ഉയർത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നു.
പിന്നാലെയാണ് പഞ്ചസാര കയറ്റുമതിയിലും നിയന്ത്രണം കൊണ്ടുവന്നത്. നിയന്ത്രണം ഏർപ്പെടുത്തുന്നത് വഴി ആഭ്യന്തര വിപണിയിൽ പഞ്ചസാര വിതരണം ഉറപ്പാക്കാൻ കഴിയുമെന്നും വിലക്കയറ്റത്തെ പിടിച്ചുനിർത്താൻ സാധിക്കുമെന്നുമാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്.
ആഭ്യന്തര തലത്തിലെ പഞ്ചസാരയുടെ കുറഞ്ഞ കരുതൽ ശേഖരമാണ് സർക്കാരിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. 2025-26 സീസണിൽ 275 ലക്ഷം ടൺ പഞ്ചസാര ഉൽപ്പാദിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. പഴയ സ്‌റ്റോക്ക് കൂടി ചേർത്താൽ ആകെ 325 ലക്ഷം ടൺ ലഭ്യമാകും.
എന്നാൽ, രാജ്യത്തെ ആവശ്യത്തിനായി ഏകദേശം 280 ലക്ഷം ടൺ പഞ്ചസാര വേണ്ടിവരും. ഇതോടെ സ്‌റ്റോക്ക് 45 ലക്ഷം ടണ്ണായി കുറയും. കൂടാതെ, എൽ നിനോ പ്രതിഭാസം കാരണം അടുത്തവർഷം മഴകുറയാനുള്ള സാധ്യതയും പശ്‌ചിമേഷ്യൻ പ്രതിസന്ധിയും മൂലം വളത്തിന് ക്ഷാമം ഉണ്ടായേക്കാമെന്ന ആശങ്കയും ഉൽപ്പാദനത്തെ ബാധിക്കുമെന്ന് സർക്കാർ കരുതുന്നു.

