കനത്ത ചൂടിനിടെ സംസ്ഥാനത്ത് പാമ്പ് കടിയേല്‍ക്കുന്നത് വർദ്ധിക്കുന്നു. കാസർകോട് എളേരിത്തട്ട് നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു.
കളിക്കുന്നതിനിടെയാണ് നാലര വയസുള്ള പെണ്‍കുട്ടിയെ മൂർഖൻ പാമ്പ് കടിച്ചത്. കുട്ടിയെ പരിയാരം ഗവ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഐസിയുവില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ് എന്നാണ് വിവരം.
ഇന്ന് വിവിധ ജില്ലകളിലായി 8 പേർക്കാണ് വിഷപാമ്പിന്റെ കടിയേറ്റത്. കുറ്റ്യാടി മുണ്ടക്കുറ്റിയില്‍ കിടപ്പുമുറിയില്‍ നിന്നും 5 ഉഗ്ര വിഷ പാമ്പുകളെയാണ് പിടികൂടിയത്. ഭാഗ്യം കൊണ്ടാണ് കുടുംബം കടി ഏല്‍ക്കാതെ രക്ഷപ്പെട്ടത്. രമേശിന്റെ വീടിനകത്തു നിന്നാണ് ഉഗ്ര വിഷമുള്ള ശങ്കുവരയൻ പാമ്പുകളെ കണ്ടെത്തിയത്. 6 വയസുള്ള മകള്‍ കിടന്നുറങ്ങിയ റൂമില്‍ ബെഡിനോട് ചേർന്നാണ് രാവിലെ പാമ്പിനെ കണ്ടത്. പിന്നീട് ശുചിമുറിയിലും കിടപ്പുമുറിയിലുമായി 2 പാമ്പുകളെ പിടികൂടി. വീടിന്റെ അടുക്കള ഭാഗത്ത് നിന്നാണ് മറ്റു രണ്ട് പാമ്പുകളെ കണ്ടത്. ടൈല്‍ വിരിച്ച കോണ്‍ക്രീറ്റ് വീടിനകത്ത് എങ്ങിനെ പാമ്പുകള്‍ എത്തി എന്ന് വ്യക്തമല്ല. ഇതോടെ പ്രദേശവാസികളും ആശങ്കയിലാണ്.
പേരാമ്പ്ര കണ്ണിപ്പൊയിലില്‍ സ്വദേശി അഞ്‌ജലിക്കും പുനൂർ സ്വദേശി അൻസാറിനും കിടപ്പുമുറിയില്‍ നിന്നാണ് പാമ്പ് കടിയേറ്റത്. ബെഡില്‍ പാമ്പിനെ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കടിയേറ്റത് തിരിച്ചറിയുന്നത്. ശങ്കുവരയൻ പാമ്പാണ് രണ്ടുപേരെയും കടിച്ചത്. ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുട കാറളത്ത് ഇന്ന് രണ്ട് പേർക്ക് പാമ്പ് കടിയേറ്റു. കാറളം പുല്ലത്തറ വെള്ളേപറമ്പില്‍ വീട്ടില്‍ പ്രസീതക്ക് പുല്ല് പരിക്കുന്നതിനിടയിലും, നടവരമ്പ് സ്വദേശിയായ പിടുക്കാട്ടില്‍ സനീഷിന് കിണർ ജോലിക്കിടയിലും ആണ് കടിയേറ്റത്. മലപ്പുറം എടപ്പാളില്‍ 21 വയസ്സുകാരിക്ക് പാമ്പുകടിയേറ്റു. ചിറക്കല്‍ സ്വദേശി ഷഹല തസ്നിക്കാണ് കാല്‍പാദത്തില്‍ കടിയേറ്റത്. ഷഹല അബോധാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ തുടരുകയാണ്.
തിരുവനന്തപുരം ചിറയൻകീഴ് സ്വദേശി ഭുവന ചന്ദ്രനും കടിയേറ്റു. പത്തനംതിട്ട കോന്നി ഇളകൊള്ളൂരിലെ വീട്ടില്‍ തുടർച്ചയായ മൂന്നാം ദിവസവും പാമ്പിനെ കണ്ടത് ആശങ്ക പടർത്തി. കണ്ണൂർ താഴെ ചൊവ്വയില്‍ പഴക്കടയില്‍ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. കോഴിക്കോട് കാരശ്ശേരി നെല്ലിക്കപ്പറമ്പില്‍ വീട്ടിയുവളപ്പില്‍ നിന്നും മൂർഖനെ പിടികൂടി.

