പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

നിതിൻ രാജിന്റെ മരണം; വകുപ്പ് മേധാവി ഡോ. എംകെ റാമിനെ പുറത്താക്കി

 


കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകൻ ഡോ. എംകെ റാമിനെ പുറത്താക്കി. ഓറൽ പതോളജി ആൻഡ് മൈക്രോ ബയോളജി വിഭാഗം മേധാവിയാണ്.

കോളേജ് മാനേജ്മെന്റ് ആണ് അധ്യാപകനെ പുറത്താക്കിയതായി ഔദ്യോഗികമായി അറിയിച്ചത്. ഡോ. റാമിനെ പുറത്താക്കുന്നതുവരെ പഠനം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച വിദ്യാർഥികൾ കോളേജിൽ  കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഡോ. എംകെ റാമിനെതിരെ നേരത്തെയും വിദ്യാർഥികൾ പരാതികൾ ഉന്നയിച്ചിട്ടുണ്ട്.

അധ്യാപകൻ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായാണ് വിദ്യാർഥികൾ പറയുന്നത്. എന്നാൽ, അന്നൊന്നും മാനേജ്മെന്റ് മതിയായ നടപടി സ്വീകരിച്ചിരുന്നില്ല. നേരത്തെ, ചൊവ്വാഴ്‌ച ചേർന്ന കോളേജ് മാനേജ്മെന്റ് ഇക്കാര്യം അറിയിക്കുകയും ഉറപ്പുകൊടുക്കുകയും ചെയ്‌തിരുന്നു.

പിന്നാലെ വ്യാഴാഴ്‌ച മാനേജ്മെന്റ് റാമിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. നിതിന്റെ മരണത്തിന് പിന്നാലെ വിദ്യാർഥികൾ ശക്‌തമായ പ്രക്ഷോഭത്തിന് ഒടുവിലാണ് നടപടി. ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥികളുടെ രക്ഷിതാക്കളും അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യമുന്നയിച്ച് ഇന്ന് മാനേജ്‌മെന്റുമായി ചർച്ച നടത്തിയിരുന്നു.

അധ്യാപകനെ പുറത്താക്കുമെന്ന്  നടത്തിയ ചർച്ചയിലും മാനേജ്മെന്റ് ആവർത്തിച്ചു. പ്രതിഷേധം ശക്‌തമായതോടെ റാമിനെ പുറത്താക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. വൈകീട്ടോടെയാണ് പുറത്താക്കുന്നത് സംബന്ധിച്ച് ഉത്തരവായത്.

റാമിനെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്  ക്യാമ്പസിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു. നഴ്‌സിങ് ഉൾപ്പടെ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ വിദ്യാർഥികൾ പ്രതിഷേധത്തിൽ പങ്കെടുത്തു. വൈറ്റ് കോട്ട് ഊരിമാറ്റിക്കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തിങ്കൾ മുതൽ വിദ്യാർഥികൾ ക്ളാസ് ബഹിഷ്‌കരിച്ച് പ്രതിഷേധത്തിലാണ്.

ആത്‍മഹത്യാക്കുറ്റം ചുമത്തിയ ഡോ. എംകെ. റാം, കെടി. സംഗീത നമ്പ്യാർ എന്നിവർ ഒളിവിലാണ്. കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായ നിതിൻ രാജ് വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് രണ്ടുമണിക്കാണ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. ഡോ. എംകെ റാം, ഡോ. സംഗീത എന്നിവർ ജാതീയമായി അധിക്ഷേപിച്ചതാണ് നിതിൻ ജീവനൊടുക്കാൻ കാരണമെന്നാണ് ആരോപണം.

അതേസമയം, ലോൺ ആപ്പ് വഴിയുള്ള സാമ്പത്തിക പ്രയാസമാണ് ആത്‍മഹത്യക്ക് കാരണമെന്ന വാദങ്ങളും ഉയർന്നതിനാൽ ഇതേക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. നിതിൻ ഓൺലൈൻ വായ്‌പാ സംഘത്തിൽ നിന്നും ഭീഷണി നേരിട്ടതിന്റെ നിർണായക ചാറ്റുകളടക്കം പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ വായ്‌പാ സംഘം നിതിന്റെ അധ്യാപികയ്‌ക്കും ഭീഷണി സന്ദേശം അയച്ചെന്ന് പോലീസ് പറയുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.