പത്തനംതിട്ട: പത്തനംതിട്ടയില്‍ പിണങ്ങിപ്പോയ ഭാര്യയുടെ വീടിന് മുൻപിലെ ട്രാൻസ്ഫോമറിന് മുകളില്‍കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി.
ഒടുവില്‍ അഗ്നിരക്ഷാസേനാ അംഗങ്ങളുടെ അനുനയ നീക്കത്തിലൂടെ താഴെയിറക്കി. പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ 23-കാരനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ചെന്നീർക്കര ഊന്നുകല്‍ ജങ്ഷന് സമീപത്തെ കെ.എസ്.ഇ.ബി. 11 കെ.വി. ലൈൻ ട്രാൻസ്ഫോർമർ ലിങ്ക് പോസ്റ്റില്‍ കയറിനിന്നായിരുന്നു ഭീഷണി. ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെ ബ്ലേഡ് ഉള്‍പ്പെടെയുള്ള വസ്തുക്കളുമായി ഇയാള്‍ ട്രാൻസ്ഫോമറിന് മുകളില്‍ കയറുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതോടെ കെ.എസ്.ഇ.ബി. വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഇതിനിടെ പത്തനംതിട്ടയില്‍നിന്ന് അഗ്നിരക്ഷാസേനയും ഇലവുംതിട്ട പോലീസും സ്ഥലത്തെത്തി. ഭാര്യ ഉള്‍പ്പെടെയുള്ള ബന്ധുക്കളും ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ട്രാൻസ്ഫോർമറിന് ചുറ്റും സേഫ്റ്റി നെറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയ ശേഷം ഏണി ഉപയോഗിച്ച് അഗ്നിരക്ഷാസേനയിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്. പ്രദീപ് കുമാർ പോസ്റ്റില്‍ കയറുകയും യുവാവിനെ അനുനയിപ്പിക്കുകയും ചെയ്തു.
തുടർന്ന് സേനാ അംഗങ്ങളായ എസ്. രമേശ് കുമാർ, എസ്. മനോജ് എന്നിവരും മുകളിലെത്തി റോപ്പിന്റെയും റെസ്ക്യൂ നെറ്റിന്റെയും സഹായത്തോടെ സുരക്ഷിതമായി താഴെയിറക്കി. തുടർന്ന് ആംബുലൻസില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു. മൂന്നുമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനങ്ങള്‍ക്ക് പത്തനംതിട്ട അഗ്നിരക്ഷാസേനാ സ്റ്റേഷൻ ഓഫീസർ വി. വിനോദ്, ജി. അനീഷ് കുമാർ, അഭിലാഷ്, വിഷ്ണു വിജയ്, ശ്യാംജി, ആദർശ്, വിജിൻ രാജ്, നസീർ, വിനയചന്ദ്രൻ, അനില്‍ കുമാർ എന്നിവർ നേതൃത്വം വഹിച്ചു. ആത്മഹത്യാ ശ്രമത്തിന് കേസ് എടുത്തിട്ടുണ്ടെന്ന് ഇലവുംതിട്ട പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അനീഷ് കരിം അറിയിച്ചു.

