തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍, മേയ് മാസങ്ങളിലെ റേഷൻ ഒരുമിച്ചു വാങ്ങാം. ഏപ്രിലിലെ റേഷൻ ഏപ്രില്‍ 4 മുതല്‍ 30 വരെയും മേയ് മാസത്തെ വിഹിതം ഏപ്രില്‍ 4 മുതല്‍ മേയ് 30 വരെയും വാങ്ങാമെന്നു ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു.പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം കണക്കിലെടുത്ത്, രാജ്യമാകെ 3 മാസത്തെ റേഷൻ കാർഡ് ഉടമകള്‍ക്ക് ഒന്നിച്ചു കൊടുക്കാനുള്ള കേന്ദ്ര സർക്കാർ നിർദേശമനുസരിച്ചാണിത്.
രാജ്യത്താകെ എഫ്.സി.ഐ ഡിപ്പോകളില്‍ ധാന്യങ്ങള്‍ വൻതോതില്‍ സംഭരിച്ചിരിക്കുന്ന സാഹചര്യത്തില്‍ മാർച്ച് 2നാണ് കേന്ദ്രം നിർദേശം നല്‍കിയത്. യുദ്ധത്തെ തുടർന്നു രാജ്യത്തെ അരി കയറ്റുമതിയില്‍ ഇടിവുണ്ടായതും കഴിഞ്ഞ വർഷം ഉല്‍പ്പാദനത്തില്‍ വർദ്ധനവുണ്ടായതുമാണ് സംഭരണം കൂടുന്നതിന് കാരണമായത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസം മുൻപായിരുന്നു കേന്ദ്ര നിർദേശം. എന്നാല്‍, ഇത്രയും സാധനങ്ങള്‍ ഏറ്റെടുത്തു സൂക്ഷിക്കാൻ കേരളത്തില്‍ മതിയായ സൗകര്യമില്ലാത്തതിനാല്‍ 2 മാസത്തെ റേഷൻ നല്‍കാമെന്ന് കേരളം മറുപടി അയയ്ക്കുകയായിരുന്നു.
മഞ്ഞ കാർഡ് (എ.എ.വൈ) ഉടമകള്‍ക്ക് 2 മാസത്തെ അരി വിഹിതമായ 60 കിലോഗ്രാം സൗജന്യമായി ഒന്നിച്ചു വാങ്ങാം. പിങ്ക് കാർഡിലെ ഓരോ അംഗത്തിനും 2 മാസത്തെ ചേർത്ത് 8 കിലോഗ്രാം വീതം അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. നീല കാർഡിന് സാധാരണ വിഹിതമായി കാർഡ് അംഗത്തിന് 4 (2+2) കിലോഗ്രാം വീതം അരി കിലോഗ്രാമിന് 4 രൂപ നിരക്കിലും പുറമേ അധികവിഹിതമായി 5 (2+3) കിലോഗ്രാം അരിയും നല്‍കും. അധികവിഹിതത്തിന് കിലോഗ്രാമിന് 10.90 രൂപയാണു വില. വെള്ള കാർഡിന് 10 (6+4) കിലോഗ്രാം അരി 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല, വെള്ള കാർഡുകള്‍ക്ക് രണ്ടു മുതല്‍ 6 കിലോഗ്രാം വരെ ആട്ട 17 രൂപ നിരക്കില്‍ ലഭിക്കും.

