പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂരിൽ ഒന്നിച്ചുജീവിക്കാൻ താ‌ല്‍പര്യമില്ലെന്ന് കോടതിയില്‍ പറഞ്ഞതിന് പിന്നാലെ പോലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ ഭര്‍ത്താവ് കുറ്റക്കാരൻ

 



കണ്ണൂർ: പോലീസ് ഉദ്യോഗസ്ഥയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷ ഈ മാസം 10ന് പ്രിൻസിപ്പല്‍ സെഷൻസ് കോടതി വിധിക്കും.കരിവെള്ളൂർ പലിയേരി കൊവ്വലിലെ പി ദിവ്യശ്രീയെ 2024 നവംബർ 21 ന് വൈകിട്ട് വീട്ടില്‍ വച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. ദിവ്യശ്രീയുടെ ഭർത്താവ് കൊഴുമ്മല്‍ കോട്ടുർ പെരളത്തെ കെ രാജേഷ് (41) ആണ് കുറ്റക്കാരൻ.

സംഭവത്തിന് മുൻപ് ദിവ്യശ്രീയും രാജേഷും അകന്നുകഴിയുകയായിരുന്നു. കാസർഗോഡ് ചന്തേര പോലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥയായ ദിവ്യശ്രീ സംഭവ ദിവസം രാത്രി ശബരിമല ഡ്യൂട്ടിക്ക് പോകേണ്ടതായിരുന്നു. ഇവരുടെ വിവാഹമോചന പരാതി കണ്ണൂർ കുടുംബ കോടതിയുടെ പരിഗണനയിലായിരുന്നു. വിവാഹമോചനക്കേസില്‍ സംഭവ ദിവസം രാവിലെ ദിവ്യശ്രീ കോടതിയില്‍ ഹാജരായി ബന്ധം തുടരാൻ താല്‍പര്യമില്ലെന്നു പറഞ്ഞു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് കണ്ടെത്തല്‍.

വീടിന്റെ വരാന്തയില്‍വച്ച്‌ പെട്രോള്‍ ഒഴിച്ചതിന് ശേഷം ദിവ്യശ്രീയെ പ്രതി പല തവണ വെട്ടു‌കയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ദിവ്യശ്രീയെ ഗേറ്റിന് സമീപം വരെ പിന്തുടർന്ന് വെട്ടി. തടയാൻ ശ്രമിച്ചപ്പോള്‍ ദിവ്യശ്രീയുടെ അച്ഛൻ വാസുവിനെയും വെട്ടി പരിക്കേല്‍പ്പിച്ചു. ബൈക്കിലെത്തിയ പ്രതി അക്രമത്തിന് ശേഷം ബൈക്ക് ഉപേക്ഷിച്ച്‌ രക്ഷപ്പെട്ടു. എടിഎമ്മില്‍ നിന്ന്‌ പണം പിൻവലിച്ച പ്രതി വളപട്ടണത്തെ ബാറിലെത്തി മദ്യപിക്കുന്ന വിവരമറിഞ്ഞെത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ദിവ്യശ്രീയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


കേസില്‍ സംഭവസമയത്തെ സിസിടിവി ദൃശ്യം കോടതിയില്‍ ഹാജരാക്കി പ്രദർശിപ്പിച്ചിരുന്നു. ആയുധം കണ്ടെത്തിയതിന്റെയും വാങ്ങുന്നതിന്റെയും ഉള്‍പ്പെടെയുള്ള സിസിടിവി ദൃശ്യം കോടതിയില്‍ ഹാജരാക്കി. 102 രേഖകളും 51 തൊണ്ടിമുതലും ഹാജരാക്കി. സംഭവത്തിന് മുൻപ് പ്രതിക്കെതിരെ രണ്ട് കേസുകളുണ്ടായിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.