പറശ്ശിനിക്കടവ്: മാട്ടൂൽ - പറശ്ശിനിക്കടവ് റൂട്ടിലെ ബോട്ട് സർവീസ് നിലച്ചിട്ട് മൂന്നുമാസം പിന്നിടുന്നു. 2010 ലാണ് ഈ റൂട്ടിൽ ബോട്ട് സർവീസ് ആരംഭിച്ചത്. സർവീസ് കൂടുതൽ ജനകീയമായതോടെ ആധുനിക സൗകര്യമുള്ള ബോട്ട് വേണമെന്ന് ആവശ്യമുയർന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ബോട്ട് എത്തിയത്. എന്നാൽ അധികൃതരുടെ അശ്രദ്ധമായ നടപടിമൂലം നാട്ടുകാർ ദുരിതത്തിലായിരിക്കുകയാണ്.
ഈ റൂട്ടിൽ സർവിസ് നടത്താൻ കൊണ്ടുവന്ന കറ്റാമറൈൻ ബോട്ടിന് ഉയരം കൂടുതലായതിനാൽ വളപട്ടണം റെയിൽവേ പാലത്തിനടിയിലൂടെ പോകാൻ കഴിയില്ല. ഇതാണ് മാട്ടൂലിലേക്കുള്ള സർവീസ് മുടങ്ങാൻ കാരണം. റൂട്ടിൽ സർവിസ് നടത്താൻ ആയിറ്റിയിൽ ഒരു ബോട്ട് അറ്റകുറ്റപ്പണി നടത്തുന്നുണ്ടെന്നും അത് തയാറായാൽ ഉടൻ സർവീസ് തുടങ്ങുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇത്തരത്തിൽ ബോട്ടിൻ്റെ അറ്റകുറ്റപ്പണി നടക്കുന്നില്ല എന്നാണ് പുതിയ വിവരം. ആയിറ്റിയിൽ നിന്ന് ഈ ബോട്ട് അറ്റകുറ്റപ്പണിക്കായി ചെറുവത്തൂർ മടക്കരയിലേക്ക് കൊണ്ടുപോകുന്നുണ്ട്. എന്നാണ് ജലഗതാഗത വകുപ്പ് ഉന്നതർ വ്യക്തമാക്കിയത്.

