തൃക്കൂർ:ചികിത്സക്കിടെ കണ്ണുകൾ നഷ്ടപ്പെട്ട മുളങ്ങാട്ടുപറമ്പിൽ സനൂപിന് താത്കാലികമായി കൃത്രിമക്കണ്ണുകൾ വെച്ചു. മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ് മൂലമാണ് സനൂപിന്റെ കണ്ണുകൾ നഷ്ടപ്പെട്ടതെന്ന് ആരോപണമുയർന്നിരുന്നു. കോവൈ അരവിന്ദ് ആശുപത്രിയിൽ തിങ്കളാഴ്ചയാണ് കണ്ണുകൾ വെച്ചത്.
കാഴ്ച ലഭിക്കില്ലെങ്കിലും സ്മാർട് കണ്ണട ഉപയോഗിക്കുന്നതിനും കേൾവിശക്തി ഉപയോഗിച്ച് ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സനൂപിന് പരിശീലനം നൽകും. മുട്ടുവേദനയെ തുടർന്ന് തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കു പോയ സനൂപിന്റെ കണ്ണുകൾ നഷ്ടപ്പെട്ടെന്ന പരാതിയിൽ കോൺഗ്രസ് നേതാക്കൾ ഇടപെട്ടിരുന്നു. തുടർന്നാണ് കോയമ്പത്തൂരിലേക്ക് ചികിത്സയ്ക്ക് പോയത്.
"കെ.സി. വേണുഗോപാൽ എം.പി. വിദഗ്ധ ചികിത്സയ്ക്കായി നൽകിയ ഒരു ലക്ഷം രൂപ എ.ഐ.സി.സി. സെക്രട്ടറി ടി.എൻ. പ്രതാപൻ കഴിഞ്ഞ ദിവസം സനൂപിന്റെ വീട്ടിലെത്തി കൈമാറിയിരുന്നു.


