കണ്ണൂർ:ഒരാഴ്ചയ്ക്കിടെ പിഴ ഈടാക്കിയത് രണ്ട് കോടി. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിച്ചതിന് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയെ തുടർന്ന് 2,70,51,150 രൂപ പിഴയീടാക്കി.
ഒരാഴ്ച നീണ്ട പരിശോധനയില്‍ 51,604 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. 1,13,011 ഇരുചക്ര വാഹനങ്ങളാണ് ‘ഹെല്‍മെറ്റ് ഓണ്‍ സേഫ് റൈഡ്’ എന്ന ഒരാഴ്ച നീണ്ട സ്‌പെഷ്യല്‍ ഡ്രൈവില്‍ പരിശോധിച്ചത്.
ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവത്കരിക്കാനും റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് കേരള പൊലീസ് ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗം സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചത്.
സംസ്ഥാനത്തെ ഹൈവേ പട്രോളിങ് വിഭാഗങ്ങളോട് തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരന്തര പരിശോധന നടത്തുന്നതിനും നിയമലംഘനം ആവര്‍ത്തിക്കുന്ന ആളുകൾക്കെതിരെ കര്‍ശന നടപടി എടുക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പൊതുജനങ്ങള്‍ ഇത്തരം ഗതാഗത നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 9747 001 099 എന്ന ‘ശുഭയാത്ര’ വാട്ട്‌സ്ആപ്പ് നമ്പറില്‍ ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗത്തെ അറിയിക്കാം.

