പോളിംഗ് ബൂത്തിലേക്ക് മൊബൈൽ ഫോൺ പ്രവേശിപ്പിക്കരുത് എന്ന നിയന്ത്രണം ഇത്തവണ കർശനമായി നടപ്പിലാക്കും. ഫോണുമായി എത്തുന്ന വോട്ടർമാർ ഫോൺ ബൂത്തിന് പുറത്ത് സൂക്ഷിക്കാനുള്ള സൗകര്യം ഇല്ലാത്തത് മൂലം ഫോണുമായി തന്നെ ബൂത്തിൽ പ്രവേശിക്കാറാണ് പതിവ്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ കർശന നിലപാട് കൈക്കൊള്ളാറുമില്ല. എന്നാൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൊബൈൽ ഫോണുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുകയാണ് ഇലക്ഷൻ കമ്മീഷൻ. ഇതിനായി പ്രത്യേക സൗകര്യം ബൂത്തിന് പുറത്ത് സജ്ജീകരിക്കും.
പത്ത് ഫോണുകൾ വരെ സൂക്ഷിക്കാവുന്ന ഫോൺ ഡെപ്പോസിറ്റ് ബാഗുകൾ തയ്യാറായി കഴിഞ്ഞു. ടോക്കൺ നൽകി ഫോൺ സൂക്ഷിക്കുന്നതിന് സന്നദ്ധ പ്രവർത്തകരെയും നിയോഗിക്കും. ബൂത്ത് ലെവൽ ഓഫീസർമാർക്കായിരിക്കും ഇതിന്റെ മേൽനോട്ട ചുമതല. പോളിംഗ് ഏജന്റുമാർക്കും ബൂത്തിനകത്ത് ഫോൺ കൊണ്ടുപോകാൻ അനുവാദമില്ലെങ്കിലും അവർക്ക് ഈ സൗകര്യം ഉപയോഗിക്കാൻ പറ്റില്ല. വോട്ടർമാരുടെ ഫോൺ മാത്രമാണ് ടോക്കൺ നൽകി പുറത്ത് സൂക്ഷിക്കുക.

