തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് ഡയറി ജുമാമസ്ജിദിന് സമീപത്തെ 49 ദിവസം പ്രായമായ കുഞ്ഞിനെ മാതാവ് കിണറ്റിൽ എറിഞ്ഞ് കൊന്നതാണെന്ന് തെളിഞ്ഞു.ഉമ്മ എം.പി മുബഷീറയെ പോലീസ് കസ്റ്റഡിയിൽ വീട്ടിൽ ചോദ്യംചെയ്യുകയാണ്.
ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു ഹിലാൽ മൻസിലിലെ ജാബിറിന്റെ മകൻ അമീഷ് അലൻ ജാബിർ കിണറ്റിൽ വീണത്.
കുട്ടിയെ എണ്ണതേപ്പിച്ച് കുളിപ്പിക്കുമ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണുവെന്നാണ് ഉമ്മ പറഞ്ഞത്.
നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരൻ കുറുമാത്തൂർ കടവിനടുത്ത പി.പി.നാസർ 24 കോൽ താഴ്ച്ചയുള്ള കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കി ലും ജീവൻ രക്ഷിക്കാനായില്ല.
ഇരുമ്പ് ഗ്രില്ലും ആൾമറയുമുള്ള കിണറിന് വലയുമുണ്ട്.അതിലൂടെ കുട്ടി വീണുവെന്ന് ഉമ്മ പറഞ്ഞത് പോലീസിന് തുടക്കം മുതൽ സംശയം ഉയർത്തിയിരുന്നു.തുടർന്ന് ഡിവൈ.എസ്.പി. കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ വിശദമായി അന്വേഷണം നടത്തി.
ഇന്നലെ വൈകുന്നേരത്തോടെ വനിതാ പോലീസ് മുബഷീറയെ ചോദ്യംചെയ്തപ്പോൾ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞതാണെന്ന് വ്യക്തമായത്.
രാവിലെ 10.30-ഓടെ ഡിവൈ.എസ്.പിയും ഇൻസപെക്ടർ പി.ബാബുമോനും മുബഷീറയെ വീണ്ടും ചോദ്യം ചെയ്തു.
കുഞ്ഞിനെ കിണറ്റിൽ എറിയാനുള്ള കാരണം വ്യക്തമായിട്ടില്ല. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.


